സ്പാനിഷ് ലീഗ്;റയല്‍ മാഡ്രിഡിനെ സെവിയ്യ എഫ് സി അട്ടിമറിച്ചു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സെവിയ്യ എഫ്‌സി അട്ടിമറിച്ചു. ആവേശോജ്വല പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു സെവിയ്യ സ്വന്തം തട്ടകത്തില്‍ റയലിനെ പരാജയപ്പെടുത്തിയത്.

അതേസമയം, ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു വിയ്യാറയലിനെ കീഴടക്കി. നെയ്മറിന്റെ ഇരട്ട ഗോളാണു ബാഴ്‌സയുടെ ജയത്തിനു തിളക്കമേകിയത്.

സെവിയ്യയുടെ തട്ടകത്തില്‍ 22-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ റയല്‍ മുന്നില്‍ കടന്നു. എന്നാല്‍, കിറോ ഇമ്മോബീലി (36), എവര്‍ ബെനേഗ (61), ഫെര്‍ണാണ്‌ടോ ലോറന്റെ (74) എന്നിവരിലൂടെ സെവിയ്യ 3-1നു മുന്നിലെത്തി. ഒടുവില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി പരാജയഭാരം 3-2 ആക്കി കുറച്ചു.

സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് ആദ്യ പകുതിയില്‍ വിയ്യാറയലിന്റെ വല കുലുക്കാന്‍ സാധിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം 60-ാം മിനിറ്റില്‍ നെയ്മര്‍ സമനിലകുടുക്ക് പൊട്ടിച്ചു. 70-ാം മിനിറ്റില്‍ ബാഴ്‌സയ്ക്ക് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു ലൂയിസ് സുവാരസ് ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 85-ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ബാഴ്‌സയുടെ ജയം 3-0ല്‍ എത്തിച്ചു.

ലീഗില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 24 പോയിന്റുള്ള റയല്‍ മാഡ്രിഡും 23 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡുമാണ് രണ്ടും മൂന്നാം സ്ഥാനങ്ങളില്‍.

Top