സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നത് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ന്യൂഡല്‍ഹി: രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇതാവാം. പക്ഷേ അതൊരിക്കലും ഇന്ത്യയില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ജൈനമത ഉല്‍സവത്തോടനുബന്ധിച്ച് മാംസ നിരോധനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റ്? ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി ഇത്തരത്തില്‍ ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളത്. കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണിതെന്നും മന്ത്രി പറഞ്ഞു.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെക്കുറിച്ചുള്ള മഹേഷ് ശര്‍മയുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. മുസ്‌ലിമായിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ദേശീയവാദി ആയിരുന്നെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിന് കലാമിന്റെ പേര് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top