സൊനാക്ഷിക്കെതിരേ പീഡനാരോപണവുമായി റിയാലിറ്റി ഷോ താരം

ഉദയ്പുര്‍: ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയ്‌ക്കെതിരേ പീഡനാരോപണവുമായി ബിഗ് ബോസ്5 റിയാലിറ്റി ഷോ മത്സരാര്‍ഥിയും നടിയും മോഡലുമായ പൂജ മിത്ര രംഗത്ത്. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ഇതിനു പിന്നില്‍ സൊനാക്ഷിയാണെന്നുമാണ് ആരോപണം.

സൊനാക്ഷിക്കൊപ്പം അമ്മ പൂനം സിന്‍ഹ, മോഡല്‍ ഇഷാ ഗോപികര്‍, ഇഷയുടെ ഭര്‍ത്താവ് ടിമ്മി നാരംഗ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണു പൂജ ഉദയ്പുരിലെ അംബ മാതാ പൊലീസില്‍ പരാതി നല്‍കിയത്. പൂജയുടെ പരാതിയില്‍ ഐപിസി 354 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡിഎസ്പി ഗോപാല്‍ സിങ് പറഞ്ഞു.

തന്നെ പീഡിപ്പിക്കാന്‍ സൊനാക്ഷി മറ്റുള്ളവരുടെ സഹായം തേടിയെന്നാണു പൂജയുടെ ആരോപണം. രാജസ്ഥാനില്‍ ഒരു ഫോട്ടോഷൂട്ടിനെത്തിയപ്പോഴാണു പീഡനത്തിനിരയായതെന്നും ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹോട്ടല്‍ റാഡിസണ്‍ ബല്‍വില്‍ വച്ച് കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. ഉദയ്പുരില്‍ ഫൊട്ടൊഷൂട്ടിനു ശേഷം നടത്തിയ ശേഷം മുറിയില്‍ മടങ്ങിയെത്തി മയങ്ങുകയായിരുന്നു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താനൊരു പാനീയം കുടിച്ചെന്നും പിന്നീട് റൂമിലെത്തിയ ഉടന്‍ ഉറങ്ങിപ്പോവുകയായിരുന്നു.ഇതിനിടെ, തന്റെ മുറിയില്‍ രണ്ട് പേര്‍ അതിക്രമിച്ച് കയറുകയായിരുന്നു.

താന്‍ ഒച്ചവെച്ചപ്പോള്‍ ഇവര്‍ മുറിയില്‍ നിന്നും പോയി. ഇവരില്‍ ഒരാള്‍ മുറിയിലേക്ക് തിരിച്ചുവന്ന് തന്നെ അനാവശ്യമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തന്റെ ആഭരണങ്ങളും പണവും കളവ് പോയതായും പൂജ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. നഷ്ടപ്പെട്ടുവെന്നു പറയുന്ന പെഴ്‌സ് പിന്നീട് ഹോട്ടല്‍ റൂമില്‍ നിന്നു തന്നെ പൊലീസ് കണ്ടെടുത്തു.

ഫൊട്ടൊഗ്രഫര്‍ക്ക് ഒപ്പമെത്തിയ പൂജ ഇയാള്‍ മടങ്ങിപ്പോയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പൂജയുടെ പരാതിയില്‍ അവ്യക്തയുള്ളതായി ഉദയ്പുര്‍ ഐജി അനന്ദ് ശ്രീവാസ്തവ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ‘മേരാ ദില്‍ ലേകെ ദേഖൊ’ എന്ന ബോളിവുഡ് ചിത്രത്തില്‍ പൂജ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

Top