സുഷമയ്ക്ക് മമതയുടെ മറുപടി: ഭരണഘടന മാത്രമാണ് രാജ്യത്തിന്റെ ദേശീയഗ്രന്ഥം

ന്യൂഡല്‍ഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഭരണഘടന മാത്രമാണ് രാജ്യത്തിന്റെ ദേശീയ ഗ്രന്ഥമെന്നാണ് മമത ബാനര്‍ജി സുഷമയ്ക്ക് മറുപടിയായി പറഞ്ഞത്.

‘ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് നമ്മുടെ ഭരണഘടന പറയുന്നു. ഭരണഘടനയാണ് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെയും ഒരേ പോലെയാണ് ബഹുമാനിക്കുന്നത്. ഖുറാന്‍, പുരാണ, വേദ, വേദാന്ത, ബൈബിള്‍, ഗീത തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് തുല്യ പ്രാധാന്യമാണ് കൊടുക്കുന്നത്’. മമത മാധ്യമങ്ങളോട് പറഞ്ഞു.

ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151ാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ‘ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണ’മെന്ന് വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ഈ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുഷമയുടെ അഭിപ്രായപ്രകടനമുണ്ടായത്.

ഗീത വായിച്ചതുകൊണ്ടാണ് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് തരണംചെയ്യാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി മോഡി, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഭഗവദ് ഗീത അടുത്തിടെ സമ്മാനിച്ചിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍പ്പോലും ഒബാമയ്ക്ക് കൈമാറുന്നതിലൂടെ തന്നെ പുസ്തകത്തിന് അത്തരമൊരു ദേശീയ പദവി കൈവന്നു. ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. അതിനാലാണ് ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗീത വായിച്ചാല്‍ എല്ലാ വിഷാദങ്ങളും മാറും സുഷമ പറഞ്ഞു.

Top