സിങ് വിയുടെ വെട്ടിപ്പ് രാജ്യത്തെ കള്ളപ്പണത്തിന്റെ തെളിവെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം ഉണ്ടെന്നതിന്റെ തെളിവ് വ്യക്തമാക്കിക്കൊണ്ട് ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി നടത്തിയ ആദായനികുതിവെട്ടിപ്പ് രാജ്യത്ത് കള്ളപ്പണം ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണെന്ന് ബി.ജെ.പി ആരോപിച്ചു. പാര്‍ട്ടിയുടെ ഉന്നതനേതാക്കളുള്‍പ്പെട്ട ആദായനികുതി വെട്ടിപ്പിന് കോണ്‍ഗ്രസ് ഉത്തരംപറയണമെന്ന് ബി.ജെ.പി നേതാവ് സംപിത് പത്ര ആവശ്യപ്പെട്ടു.

പല കോണ്‍ഗ്രസ് നേതാക്കളും വിദേശത്തും സ്വദേശത്തും കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നിയമം അതിന്റെ വഴിക്കുപോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പത്ര പറഞ്ഞു.

പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്നപ്പോഴാണ് ആദായനികുതി വകുപ്പിന്റെ കീഴിലുള്ള സെറ്റില്‍മെന്റ് കമ്മീഷന്‍ ആദ്യമായി കേസ് അന്വേഷിക്കുന്നത്. പിന്നീട് പി. ചിദംബരത്തിന്റെ കാലത്തുനടത്തിയ അന്വേഷണറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. അതുകൊണ്ട് ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ട്രീയവൈരം തീര്‍ക്കുന്നുവെന്ന് ആരോപിക്കാനാവില്ല. അഭിഷേക് സിങ്‌വിയെ തള്ളുകയോ അഴിമതിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുക്കുകയോ വേണം അദ്ദേഹം ആവശ്യപ്പെട്ടു.

Top