സിഗരറ്റ് ചാരം വൃത്തിയാക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി വീണ് 27 കാരന്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അപ്പാര്‍ട്ട്മെന്റിന്റെ 33-ാം നിലയില്‍ നിന്ന് വീണ് മരിച്ചു. സിഗരറ്റിന്റെ ചാരം ബാല്‍ക്കണിക്ക് പുറത്ത് എറിയുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ബംഗളൂരുവില്‍ കെ.ആര്‍ പുരയ്ക്ക് സമീപം ഭട്ടരഹള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ദിവ്യാന്‍ഷു ശര്‍മ്മയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ലാറ്റിലെ ആഘോഷം നടന്നിരുന്നു. രാവിലെ സിഗരറ്റിന്റെ ചാരം ബാല്‍ക്കണിക്ക് പുറത്ത് എറിയുന്നതിനിടെ കാല്‍ വഴുതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ തന്നെ സൊസൈറ്റി അംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞ് കമ്മ്യൂണിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദിവ്യാന്‍ഷു. പിതാവ് വിരമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്സ് ജീവനക്കാരനാണ്. ബെംഗളൂരുവിലെ ഹൊറമാവുവിലാണ് ശര്‍മ താമസിക്കുന്നത്. മരണകാരണം സ്ഥിരീകരിക്കാന്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

Top