സരിതയുടെ കുറിപ്പ് : വെട്ടിലായത് പൊലീസ്; അന്വേഷണ സംഘം മറുപടി പറയേണ്ടി വരും

തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതുകൊണ്ടാണ് മന്ത്രിമാരും എംപിമാരും അടക്കമുള്ള ഉന്നതരുടെ പേരുകള്‍ താന്‍ കുറിച്ചെടുത്തതെന്ന സരിത എസ് നായരുടെ വാദം പൊലീസിന് കുരുക്കാകുന്നു.

മന്ത്രിമാര്‍ അടക്കമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന തരത്തില്‍ ചോദ്യം ചോദിക്കാനിടയുണ്ടായ സാഹചര്യമെന്താണെന്ന് സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ മുന്‍പാകെ ഈ സാഹചര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കത്ത് നല്‍കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കമ്മീഷന് മൊഴി രേഖപ്പെടുത്തേണ്ടിവരും. സോളാര്‍ കേസിലെ നിര്‍ണായക തെളിവായി ഈ മൊഴി മാറാനാണ് സാധ്യത.

സരിതയുടെ വാദം ശരിവച്ചാലും ഇല്ലെങ്കിലും അത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. സരിതയുടെ വാക്കുകളെ അന്വേഷണ സംഘം തള്ളിപ്പറഞ്ഞാല്‍ കത്തില്‍ നിന്ന് ദൃശ്യ മാധ്യമങ്ങള്‍ ഒപ്പിയെടുത്ത ഉന്നതര്‍ പ്രതിക്കൂട്ടിലാകും.

ഇനി സരിത പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചാല്‍ ഉന്നതരുടെ പേരുകള്‍ പരാമര്‍ശിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇടയായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടിവരും.

പത്ര – ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലെ അഭ്യൂഹം വച്ച് മാത്രമാണ് ചോദ്യം ചോദിച്ചതെന്ന വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയാല്‍ അത് വിശ്വാസ യോഗ്യമാവില്ലെന്നും ഉറപ്പാണ്.

സരിതയുടെ ടെലിഫോണ്‍, ഇമെയില്‍ വിശദാംശങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സോളാര്‍ കമ്മീഷന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഇതുവഴി സംജാതമായിട്ടുള്ളത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സരിതയില്‍ നിന്ന് കമ്മീഷനും മൊഴി രേഖപ്പെടുത്തേണ്ടി വരുമെന്നാണ് അറിയുന്നത്.

തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ചിലത് കാണാനില്ലെന്ന സരിതയുടെ പരാതിയുടെ വിശദാംശങ്ങളും സോളാര്‍ കമ്മീഷന്‍ തേടും. എഡിജിപി പത്മകുമാറും പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനും ഇതിന് മറുപടി പറയേണ്ടിവരും.

നാല് വര്‍ഷത്തിലധികമായി പെരുമ്പാവൂര്‍ ഡിവൈഎസ്പിയായി ഹരികൃഷ്ണന്‍ തുടരുന്നത് തന്നെ ഏറെ ദുരൂഹമാണ്. തന്നെ ശാരീരികമായും എഡിജിപി പത്മകുമാര്‍ പീഡിപ്പിച്ചിരുന്നുവെന്ന് സരിത ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഈ ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയില്‍ തുടരാന്‍ അനുവദിച്ചതിന് പിന്നിലും ചില സമ്മര്‍ദങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

വാട്‌സ് ആപ്പ് വഴി പ്രചരിച്ച തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലിലും ഉണ്ടായിരുന്നതാണെന്നാണ് സരിതയുടെ പരാതി. ഇത് കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ കാണാതായ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലും ഉണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്.

സരിത പറഞ്ഞത് യാഥാര്‍ത്ഥ്യമാണെങ്കില്‍ കൈവശപ്പെടുത്തിയ ഈ ദൃശ്യങ്ങള്‍ പരിചയായി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുകൂടിയാണ് ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയിട്ടും ഈ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തന്ത്രപ്രധാനമായ ക്രമസമാധാന ചുമതലയില്‍ തുടരുന്നതെന്നാണ് അണിയറ സംസാരം.

രാഷ്ട്രീയക്കാര്‍ മാത്രമല്ല സൂപ്പര്‍ താരം മോഹന്‍ ലാലും സരിതയുടെ കുറിപ്പില്‍ ഇടംപിടിച്ചത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

Top