കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ദേശീയ നേതൃത്വത്തിൽ നിന്ന് കാര്യമായ പരിഗണനകൾ ലഭിക്കാത്ത ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ തയ്യാറെടുക്കുന്നതായി സൂചന. അദ്ദേഹം പ്രഖ്യാപിച്ച മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് തന്‍റെ നാട്ടിലേക്ക് തിരിച്ചു വരണ്ടേയെന്നാണ് അദ്ദേഹം പ്രതികരിച്ചത് .
ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന തരൂരിന്‍റെ മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികള്‍ എന്നിവയാണ് പര്യടനത്തിന്‍റെ ലക്ഷ്യം.
അതേ സമയം തരൂരിന്റെ നീക്കത്തെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ സ്വാഗതം ചെയ്തു. ‘ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പ്. വി.ഡി സതീശനും സുധാകരനുമൊപ്പം കരുത്തു പകരാന്‍ തരൂരിനെ പോലുള്ളവര്‍ കേരള രാഷ്ട്രീയത്തില്‍ ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു.
.