സംസ്ഥാനത്ത് പുതിയതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

സംസ്ഥാനത്ത് പുതിയതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എച്ച് ഐ വി പോസറ്റീവ് കേസുകളില്‍ വലിയ കുറവുണ്ടായതായാണ് ഐ സി എം ആറിന്‍റെയും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റേയും കണക്കുകള്‍. 2011ല്‍ 2160 പേര്‍ക്കാണ് പുതിയതായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 2021ല്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 866 ആയി കുറഞ്ഞു. എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 81 ശതമാനം കുറവുണ്ടായി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നതിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. ലഹരി ഉപയോഗം വര്‍ദ്ധിച്ചതാണ് പ്രധാന കാരണം. എയ്ഡ്സ് രോഗികളുടെ ആയുര്‍ദൈര്‍ഘ്യത്തിലും വര്‍ധവുണ്ടായതായാണ് കണക്കുകള്‍. 2025ഓടെ സംസ്ഥാനത്ത് പുതിയ എച്ച് ഐ വി പോസറ്റീവ് കേസുകൾ ഇല്ലാതാക്കുകയെന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

Top