സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ നാലുപേര്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍ക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ നാല് പേര്‍ കുഴഞ്ഞുവീണു മരിച്ചു. മൂന്ന് വോട്ടര്‍മാരും ഒരു ബൂത്ത് ഏജന്റുമാണ് മരിച്ചത്. കാസര്‍ക്കോട്, മാഹി, കൊല്ലം എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ മരിച്ചത്. കാസര്‍ക്കോട്ട് ബി.ജെ.പി.യുടെ ഒരു ബൂത്ത് ഏജന്റും മരിച്ചു.

കാസര്‍ക്കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ റിട്ട. വില്ലേജ് ഓഫീസര്‍ സി.സി.പത്മനാഭന്‍ നായര്‍ (59) ആണ് മരിച്ചത്. ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശിയാണ്. വോട്ടങ്ങ ചെയ്യാന്‍ പോകുന്നവഴിയില്‍ വച്ച് ഹൃദയാഘാതം വന്നാണ് മരിച്ചത്. കോണ്‍ഗ്രസ് ഐ മധുര്‍ പഞ്ചായത്ത് പ്രസിഡന്റാണ്.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പെരിങ്ങോം സ്‌കൂളില്‍ വോട്ട് ചെയ്യാനായി കാത്തുനിന്ന പീടികവാതുക്കല്‍ അച്ചൂട്ടി (78) ആണ് കുഴഞ്ഞുവീണ് മരിച്ച മറ്റൊരാള്‍.

കൊല്ലം വെണ്ടാര്‍ ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ പിള്ള (85) കുഴഞ്ഞുവീണു മരിച്ചത്. പോളിങ്ബൂത്തില്‍ വച്ചുതന്നെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കാസര്‍ക്കോട് റാണിപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഏജന്റായ സുധീഷാണ് പോളിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

Top