ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കി പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിനായി പാര്‍ലമെന്ററി സമിതിയും രംഗത്ത്. വിമാനത്താവളത്തിന് പാര്‍മെന്ററി സമിതി പച്ചക്കൊടി കാട്ടി. പദ്ധതി യഥാര്‍ഥ്യമാകേണ്ടതാണെന്ന് ഗതാഗത – ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു.

വിമാനത്താവളം ശബരിമല തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണം. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ സൈറ്റ് ക്ലിയറന്‍സിന് വ്യോമസേന അനുമതി നല്‍കി. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.

കേരള ബജറ്റില്‍ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്.

Top