വീണ്ടും രാജി സന്നദ്ധത അറിയിച്ച് കാലിക്കറ്റ് വി.സി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം മുഖ്യമന്ത്രിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. പി.വി.സി പ്രൊഫ. രവീന്ദ്രനാഥും പ്രൈവറ്റ് സെക്രട്ടറി ടി.ജെ. മാര്‍ട്ടിനും വി.സിക്കൊപ്പമുണ്ടായിരുന്നു.ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് അബ്ദുസ്സലാം രാജി സന്നദ്ധത അറിയിച്ചത്.

ഇന്ന് രാവിലെയാണ് കാലിക്കറ്റ് സര്‍വ്വകലാശാല വി.സി മുഖ്യമന്ത്രിയെ കണ്ടത്. നേരത്തെയും കാലിക്കറ്റ് വി.സി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നുമാണ് അന്ന് വി.സി പറഞ്ഞത്. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് ലീഗ് പ്രതിനിധികള്‍ ഉള്‍പ്പെടെ വിസിക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ കൂടിക്കാഴ്ച്ച. അധ്യാപക വിദ്യാര്‍ഥി സമരങ്ങളെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ മാസങ്ങളായി ഭരണ പ്രതിസന്ധിയുണ്ട്. താന്‍ രാജിവെച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ അതിന് തയ്യാറാണ്. എന്നാല്‍ തന്റെ രാജികൊണ്ട് പ്രശ്‌നം തീരില്ല. സെര്‍വറിന് സാങ്കേതികത്തകരാര്‍ ഉണ്ടായാല്‍പോലും വി.സിക്കെതിരെ സമരം ചെയ്യുന്ന രീതിയാണ് അവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top