വീണ്ടും ട്വിസ്റ്റ്:ദിലീപിന്റെ മാനേജരെ വിളിച്ചത് പള്‍സര്‍ സുനിയെന്ന് പൊലീസ്.തെളിവുകള്‍ കിട്ടി… !

pulsar suni

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതിനായി ഫോണില്‍ വിളിച്ചത് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ്.

ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റേതെന്ന പേരില്‍ പുറത്തുവന്ന സംഭാഷണവുമായി ബന്ധപ്പെട്ടാണ് വിശദീകരണം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനിയുടെ സഹതടവുകാരനായ വിഷ്ണു വിളിച്ചതിന്റെ ശബ്ദരേഖയെന്ന പേരിലാണ് റെക്കോര്‍ഡ് ചെയ്ത സംഭാഷണം പുറത്തുവന്നത്. എന്നാല്‍, ഈ ഫോണ്‍വിളിക്കു പിന്നില്‍ പള്‍സര്‍ സുനി തന്നെയാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കാക്കനാട് ജയിലില്‍ നിന്നാണ് സുനി അപ്പുണ്ണിയെ വിളിച്ചതെന്നാണ് വിവരം.

തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യാനും ഇയാള്‍ സംസാരമദ്ധ്യേ ദിലീപിന്റെ മാനേജരെ വെല്ലുവിളിച്ചിരുന്നു.

ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് പള്‍സര്‍ സുനി സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ദിലീപിനായി എഴുതിയ കത്ത് വായിക്കണമെന്ന ആവശ്യവും ഇയാള്‍ സംഭാഷണമധ്യേ അപ്പുണ്ണിക്കു മുന്നില്‍ വയ്ക്കുന്നുണ്ട്. ഇനി ബുധനാഴ്ചയെ വിളിക്കാന്‍ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയാറാകണമെന്നും ഇയാള്‍ അപ്പുണ്ണിയോട് പറയുന്നു. എന്നാല്‍, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്.

ദിലീപിനായി എഴുതിയ കത്ത് വാങ്ങാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്‌തോളാനും പൊലീസില്‍ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. അതേസമയം കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Top