വീട്ടമ്മയെ സരിതാ നായരെന്നു വിളിച്ച റിമിക്കെതിരായ പ്രതിഷേധം വൈറലാകുന്നു

മലപ്പുറം: ഗാനമേളയ്ക്കിടെ വീട്ടമ്മയെ സരിതാ നായരെന്നു വിളിച്ച് ആക്ഷേപിച്ച് ഭീഷണിപ്പെടുത്തി സ്റ്റേജില്‍ കയറ്റി യുവാവുമൊത്ത് നൃത്തം ചെയ്യിപ്പിച്ചതിനെതിരെ പിന്നണി ഗായിക റിമി ടോമിക്കെതിരെ ഫേസ്ബുക്കിലെ പ്രതിഷേധം വൈറലാകുന്നു. 12ന് നിലമ്പൂര്‍ നഗരസഭയുടെ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

നിലമ്പൂരിന്റെ സരിതാ നായരെന്നു പറഞ്ഞാണ് കുടുംബത്തോടൊപ്പം പരിപാടി കാണാനെത്തിയ വീട്ടമ്മയെ റിമി സ്റ്റേജിലേക്കു വിളിച്ചുവരുത്തിയത്. ആദ്യം വീട്ടമ്മ വിസമ്മതിച്ചപ്പോള്‍ പോലീസിനെ കൊണ്ട് സ്‌റ്റേജിലെത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിന്നീട് സദസില്‍ നിന്നും വിളിച്ചു വരുത്തിയ അപരിചിതനായ യുവാവിനൊപ്പം വീട്ടമ്മയെക്കൊണ്ട് നൃത്തം ചെയ്യിക്കുകയായിരുന്നു.

മുഴുവന്‍ പ്രതിഫലവും മുന്‍കൂര്‍ കിട്ടാതെ സ്റ്റേജില്‍ പാടില്ലെന്നു വാശിപിടിച്ച് പരിപാടി വൈകിച്ചും അന്ധയായ പെണ്‍കുട്ടിയെ സംഘാടകര്‍ പാടാന്‍ അനുവദിച്ചതിനെതിരെ പകപോക്കിയെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഫേസ്ബുക്കില്‍ റിമിക്കെതിരെയുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-

അഹങ്കാരമേ നിന്റെ പേരോ റിമി ടോമി..???!!!

മലയാളത്തിലെ പ്രമുഖ സിനിമാ പിന്നണി ഗായികയും ടി.വി അവതാരികയുമായ റിമി ടോമിയെ വ്യക്തിഹത്യ നടത്താനോ അപകീര്‍ത്തിപ്പെടുത്താനോ അല്ല ഈ കുറിപ്പ്. നിലമ്പൂര്‍ പാട്ടുത്സവ വേദിയില്‍ ഗാനമേള അവതരിപ്പിക്കാനെത്തിയ റിമി ടോമി കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അഹങ്കാരവും കണ്ട് മനംനൊന്താണ് ഇതെഴുതുന്നത്.

അഞ്ചു വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഗാനമേളയില്‍ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയ റിമി ടോമിയെ ഒരു വിഭാഗം ഓടിച്ചു വിടുകയായിരുന്നു. അന്ന് പരിപാടി പാതിവഴി അവസാനിച്ച് ഓടി കാറില്‍ കയറിയാണ് റിമി രക്ഷപ്പെട്ടത്. അതിനു ശേഷം മലപ്പുറത്തേക്കില്ലെന്ന് പറഞ്ഞ റിമിക്ക് ധൈര്യം നല്‍കി വേദി നല്‍കിയത് നിലമ്പൂര്‍ പാട്ടുത്സവം കമ്മിറ്റിയാണ്. പതിനായിരങ്ങളുടെ നിറഞ്ഞ സദസിലാണ് റിമി അന്നു പാടി അപസ്വരങ്ങളില്ലാതെ സന്തോഷത്തോടെയും സംതൃപ്തിയോടെയും വേദി വിട്ടത്.

മൂന്നാം തവണയും നിലമ്പൂരിലെത്തിയപ്പോള്‍ അഹങ്കാരവും താന്‍പോരിമയുടെയും ആള്‍ രൂപമായ പുതിയൊരു റിമിയെയാണ് നിലമ്പൂരുകാര്‍ കണ്ടത്. തന്റെ പാട്ടുകേള്‍ക്കാനെത്തിയ പതിനായിരങ്ങളെയും, എല്ലാ സൗകര്യങ്ങളുമൊരുക്കിയ സംഘാടകരെയും അവഹേളിക്കുന്ന സമീപനമായിരുന്നു തുടക്കം മുതലെ…

പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്ത് കാനേഷ് പൂനൂര്‍ മുഖ്യാതിഥിയായ സാംസ്‌ക്കാരിക സമ്മേളനത്തിനു ശേഷം. ഗാനമേള ആരംഭിക്കുന്നത് 20 മിനിറ്റോളം ശബ്ദം ശരിയല്ലെന്നു പറഞ്ഞ് വൈകിപ്പിച്ചതിനു ശേഷമായിരുന്നു. ശബ്ദം നേരത്തെ തന്നെ ശരിയാക്കിയെന്ന് സൗണ്ട് എഞ്ചിനീയര്‍ അറിയിച്ചപ്പോഴാണ് സംഘാടകര്‍ വിവരം തിരക്കിയത്. അപ്പോള്‍ മുഴുവന്‍ തുകയും നല്‍കാതെ സ്റ്റേജില്‍ കയറില്ലന്ന് റിമി വാശിപിടിച്ചു. മുന്‍ കാലങ്ങളിലെല്ലാം പറഞ്ഞ പണവും എല്ലാ സൗകര്യങ്ങളും നല്‍കിയാണ് പാട്ടുത്സവ കമ്മിറ്റി റിമിയെ യാത്രയാക്കിയിരുന്നത്. ഒന്‍പതു വര്‍ഷവും പാട്ടുത്സവത്തിനെത്തിയ എല്ലാ കലാകാരന്മാര്‍ക്കും പറഞ്ഞ തുക കണക്കുതീര്‍ത്തു നല്‍കി സന്തോഷത്തോടെ യാത്രയാക്കിയ പാരമ്പര്യമാണ് നിലമ്പൂരിനുള്ളത്. നേരത്തെ അഡ്വാന്‍സ് നല്‍കിയ തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ സംഖ്യയും എണ്ണി ബോധ്യപ്പെട്ട ശേഷം മാത്രമാണ് റിമി സ്റ്റേജില്‍ കയറിയത്. ഇതിനു പുറമെ റിമിയുടെയും സംഘത്തിന്റെയും മറ്റു ചെലവുകളും, ഭക്ഷണവും, താമസവും സംഘാടകരാണ് വഹിച്ചതെന്നുകൂടി ഓര്‍ക്കണം.

പാട്ടിനിടെ പ്രാദേശിക ചാനലുകാര്‍ ലൈവ് ടെലികാസ്റ്റ് നല്‍കുന്നതിനെതിരെയും, നിലമ്പൂര്‍ പാട്ടിന്റെ ഗൃഹാതുരത്വം പേറുന്ന പ്രവാസികളായ നിലമ്പൂരുകാര്‍ക്കുവേണ്ടി വെബ് ടെലികാസ്റ്റ് നല്‍കുന്നതിനെതിരെയും റിമി രോഷം കൊണ്ടു… നേരത്തെ രണ്ടു തവണ റിമി നിലമ്പൂരില്‍ പരിപാടി അവതരിപ്പിച്ചപ്പോഴും ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. പാട്ടുത്സവ നഗരിയിലെത്തി പരിപാടി കാണാന്‍ സാധിക്കാത്ത പ്രായം ചെന്നവര്‍ അടക്കമുള്ളവര്‍ക്ക് പ്രാദേശിക ചാനലിന്റെ ലൈവ് ടെലികാസ്റ്റ് വളരെ അനുഗ്രഹമായിരുന്നു. ഏറെ പോപ്പുലറും, ഇന്നിന്റെ ട്രെണ്ടുമായ തൈക്കുടം ബ്രിഡ്ജും, മഞ്ജു വാര്യരും വരെ ലൈവ് ടെലികാസ്റ്റിന് അനുമതി നല്‍കിയപ്പോഴായിരുന്നു റിമിയുടെ ഈ എതിര്‍പ്പ്. ഇതേ തുടര്‍ന്ന് ലൈവ് ടെലികാസ്റ്റ് നിര്‍ത്തിവെച്ചു. ഇതിനു പുറമെ സ്റ്റേജില്‍ സംഘാടകരെയും, വോളണ്ടിയര്‍മാരെയും അവഹേളിച്ച് റിമിയുടെ നിലമ്പൂരുകാരനായ ബന്ധുവിന്റെയും, എടക്കര സ്വദേശിയായ മാനേജരുടെയും വിളയാട്ടമായിരുന്നു. അതിഥികള്‍ക്കായുള്ള പ്രത്യേക ഇരിപ്പിടം നല്‍കിയിട്ടും റിമിയുടെ ബന്ധു സ്റ്റേജ് ഭരിക്കുകയായിരുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടകര്‍ സംയമനം പാലിക്കുകയായിരുന്നു.

ഇതിനിടെയാണ് കുടുംബത്തോടൊപ്പം പാട്ടുകേള്‍ക്കാനെത്തിയ സ്ത്രീയെ നിലമ്പൂരിന്റെ സരിതാ നായരെന്നു പറഞ്ഞ് നിര്‍ബന്ധിച്ചു വേദിയിലേക്കു ക്ഷണിച്ചത്. കാര്യമറിയാതെ വേദിയിലെത്തിയ വീട്ടമ്മയെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യിക്കുകയും ചെയ്തു. പിന്നീട് അവര്‍ക്ക് തികച്ചും അപരിചിതനായ ഒരു ചെറുപ്പക്കാരനെയും സ്റ്റേജിലേക്കു വിളിച്ച്, അവനോടൊപ്പം വീട്ടമ്മയെക്കൊണ്ട് ഡാന്‍സ് ചെയ്യിക്കുന്ന ക്രൂരമായ മാനസിക പീഡനമാണ് റിമി ടോമി നടത്തിയത്… ഈ നാടകത്തിനൊടുവില്‍ പ്രധാന സ്‌പോണ്‍സറെ വേദിയിലേക്കു ക്ഷണിച്ച് വീട്ടമ്മക്ക് രണ്ടു പവന്റെ കമ്മല്‍ സമ്മാനമായി നല്‍കണമെന്ന് നിര്‍ബന്ധിച്ചു. ഈ പറഞ്ഞ സമ്മാനം കിട്ടിയില്ലെങ്കില്‍ വീട്ടമ്മയോട് തന്നെ വിളിച്ചറിയിക്കാനും. താനത് തന്റെ ചാനല്‍ പ്രോഗ്രാമിലൂടെ വിളിച്ചറിയിച്ച് സ്‌പോണ്‍സറെ അപമാനിക്കുമെന്നും ഭീഷണിയുടെ സ്വരത്തില്‍ പ്രഖ്യാപിച്ചു .

റിമിയുടെ അമ്മയോ സഹോദരിമാരോ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ വേദിയിലേക്കു ക്ഷണിച്ചു നാണം കെടുത്തുമായിരുന്നോ?.. നിലമ്പൂരിലെ സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവരാണ്. പരിപാടിക്കിടെ പ്രശ്‌നമുണ്ടാക്കേണ്ടെന്നു കരുതിയാണ് മൗനം പാലിച്ചത്.. അല്ലാതെ റിമിയുടെ പ്രകടനം കണ്ട് മയങ്ങിയിട്ടല്ല.

എടവണ്ണയില്‍ എഴാം ക്ലാസില്‍ പഠിക്കുന്ന കാഴ്ചയില്ലാത്ത കൊച്ചുമിടുക്കി രഹാനക്ക് വേദിയില്‍ പാടാന്‍ അവസരം നല്‍കിയതിനു റിമി കലിതുള്ളി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നെന്ന പരിപാടിയില്‍ ഇത്തരം പ്രതിഭകള്‍ക്ക് അവസരം കൊടുക്കുന്നയാളുടെ തനിനിറം കാണാനും നിലമ്പൂരുകാര്‍ക്ക് ഇതോടെ കഴിഞ്ഞു. രഹാനക്കു പാടാന്‍ സമയം കൊടുത്തതിനു റിമി കയര്‍ത്തപ്പോള്‍ സ്റ്റേജിനടുത്തുനിന്നും വിതുമ്പിക്കരഞ്ഞത് രഹാനയുടെ മാതാവാണ്. എന്നാല്‍ സംഘാടകരുടെ നിര്‍ബന്ധം കൊണ്ട് കൊച്ചു ഗായിക രഹാനയെ പാട്ടുത്സവ വേദിയില്‍ പാടിപ്പിച്ചു. അവള്‍ക്ക് കീ ബോര്‍ഡു വായിക്കാനും അവസരം നല്‍കി. എന്നാല്‍ ഇതിനുള്ള പക റിമി തീര്‍ത്തത് പരിപാടിക്കിടെയുള്ള കരിമരുന്നു പ്രകടനം കുളമാക്കിയാണ്. പത്തരക്ക് പാട്ട് നിര്‍ത്തി, കൊല്ലംതോറും പാട്ടുത്സവത്തോടനുബന്ധിച്ചു നടത്താറുള്ള കരിമരുന്ന് പ്രകടനത്തിനുള്ള അവസരം നല്‍കാമെന്ന മുന്‍ധാരണ തെറ്റിച്ച് റിമി പാട്ട് തുടര്‍ന്നു. ഇതോടെ കരിമരുന്നിന് തീ കൊടുക്കാനിട്ട വെടിമരുന്ന് മഞ്ഞില്‍ കുതിര്‍ന്നു നനഞ്ഞു പോയി. ഇതിനാല്‍ കരിമരുന്ന് പ്രകടനത്തിന്റെ പൂര്‍ണ രൂപം നിലമ്പൂരുകാര്‍ക്ക് ആസ്വദിക്കാനായില്ല.

ഒരു പാട്ടുപോലും മുഴുവനായി പാടാതെ, അന്താക്ഷരിയും കോമഡി ഷോയും പോലെ ഗാനമേള നടത്തിയ റിമി ടോമി ഒന്ന് ഓര്‍ക്കുന്നത് നന്ന്…

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര, ജി. വേണുഗോപാല്‍ ,വിജയ് യേശുദാസ്, മഞ്ജരി, ഗായത്രി, രഞ്ജിനി ജോസ്, ജോത്സ്‌ന, ഫ്രാങ്കോ, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, ഷഹബാസ് അമന്‍ അടക്കമുള്ള നിരവധി ഗായകരും… മധു ,തിലകന്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്,കെപിഎസി ലളിത അടക്കമുള്ള പ്രമുഖ നടീനടന്മാരും, അടൂര്‍ ഗോപാലകൃഷ്ണന്‍ ,ശ്യാമ പ്രസാദ്, രഞ്ജിത്ത്, കമല്‍ തുടങ്ങിയ പ്രശസ്തരായ സിനിമാ സംവിധായകരും, കേരളത്തിലെ എണ്ണം പറഞ്ഞ വാക്മികളും ,സാംസ്‌കാരിക നായകരും എത്തിയ വേദിയാണിത്. മലയാളത്തിന്റെ പ്രിയ നടി ശോഭന ‘കൃഷ്ണ’ എന്ന തന്റെ മാസ്റ്റര്‍ പീസ് നൃത്തരൂപം ആദ്യമായി അവതരിപ്പിച്ചത് നിലമ്പൂരുകാരുടെ മുന്നിലാണ്. തെന്നിന്ത്യയിലെ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും , ഷംനകാസിമും നിലമ്പൂരുകാര്‍ക്കായി ഈ പാട്ടുത്സവ വേദിയില്‍ നൃത്തം ചെയ്ത പ്രശസ്തരാണ്. കലയുടെ ആചാര്യന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പലയാവര്‍ത്തി കലാപ്രകടനം നടത്തിയ വേദിയാണിത്… കേരളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ നൃത്തം അവതരിപ്പിച്ച വേദിയിലാണ് അഹങ്കാരത്തിന്റെ ആള്‍ രൂപമായി റിമി ടോമി നിലമ്പൂരിനെ നാണം കെടുത്തിയത്. ..ഷാരൂഖ് ഖാന്‍ എടുത്തു പൊക്കിയതുകൊണ്ടോ മഴവില്‍ മനോരമയില്‍ പരിപാടി അവതരിപ്പിച്ചതുകൊണ്ടോ വിവേകവും സംസ്‌ക്കാരവും ഉണ്ടാവേണമെന്നില്ല.. അതു നാം നമ്മുടെ പ്രവര്‍ത്തിയിലൂടെയാണ് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത്.

നിലമ്പൂരിലെ നാട്ടുകാരുടെ ആതിഥ്യമര്യാദയും പിന്‍തുണയും നിറഞ്ഞമനസോടെ പ്രകീര്‍ത്തിച്ച സൗത്ത് ഇന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്ര, ശോഭന, ലക്ഷ്മി ഗോപാലസ്വാമി, തൈക്കുടം ബ്രിഡ്ജ് അടക്കമുള്ളവരെ കണ്ടു പഠിക്കാനെങ്കിലും റിമി ഇനി ശ്രമിക്കണം. കൂവി ഓടിച്ചുവിടാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല… കലയെയും, കലാകാരന്മാരെയും ബഹുമാനിക്കുന്ന…സ്‌നേഹിക്കുന്ന സംസ്‌ക്കാരമാണ് ഏറനാട്ടുകാരുടേത്.. അതു കൊണ്ടാണ് ഇത്രയൊക്കെയായിട്ടും റിമി ടോമിയും സംഘവും ഒരു പോറലുപോലും കൂടാതെ നിലമ്പൂര്‍ വിട്ടത്..

ഒന്‍പതു വര്‍ഷമായി നാട്ടുകാര്‍ക്കായി പാട്ടുത്സവം ഒരുക്കുന്ന നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനോടും, പാട്ടുത്സവ കമ്മറ്റിയോടും ഒരു അഭ്യര്‍ത്ഥനയേ ഞങ്ങള്‍ക്കുള്ളൂ… ഇത്തരത്തിലുള്ള അഹങ്കാരികളെ അറുബോറന്‍ കലപിലപാട്ടിന് ഇനി നിലമ്പൂരിലേക്കു ദയവു ചെയ്ത് ക്ഷണിക്കരുത്.. ഞങ്ങള്‍ ഭയക്കുന്നു… ഞങ്ങളുടെ സംസ്‌കാരത്തിന്റെ അതിര്‍ വരമ്പുകളെ… ഞങ്ങളുടെ ക്ഷമയുടെ അളവുകോലിനെ…

കലയെ സ്‌നേഹിക്കുന്ന, അന്തസുള്ള, ആത്മാര്‍ത്ഥതയുള്ള കലാകാരന്മാരെ സ്വീകരിക്കാന്‍ ഞങ്ങള്‍ നിലമ്പുരുകാര്‍ തയ്യാറാണ്… ഞങ്ങളുടെ നിറഞ്ഞ സ്‌നേഹവും, ആദരവും, തീര്‍ച്ചയായും അവരോടൊപ്പമുണ്ടാവും.. ഇത്തരം കമ്പോളവല്‍ക്കരിക്കപ്പെട്ട ജാഡ പേക്കോമരങ്ങളെ വരും വര്‍ഷങ്ങളിലെങ്കിലും പടിക്കു പുറത്തു നിര്‍ത്തൂ…

Top