വിസി നിയമനം, സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണം;ഗവർണർ

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് സർവകലാശാലകൾക്ക് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അന്ത്യശാസനം. മൂന്ന് അംഗ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് എട്ട് സർവകലാശാലകൾക്ക് ഗവർണർ വീണ്ടും കത്ത് നൽകി. സുപ്രീകോടതി വിധി പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമുണ്ടെന്ന് കത്തിൽ പറയുന്നു.

സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലതവണ കത്ത് നൽകിയിരുന്നു. എന്നാൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സർവ്വകലാശാല ഭരണ സമിതികൾ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയത്. എന്നാൽ ഇത്തവണ നിലപാട് കടുപ്പിച്ചു. ഒരു മാസത്തിനകം യോഗം വിളിച്ചുചേർത്ത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നും, നടപടികൾ കൈകൊള്ളുന്നില്ലെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നാണ് കത്തിൻ്റെ ഉള്ളടക്കം.

ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന മൂന്ന് അംഗ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ ടി യു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസിമാർക്കാണ് കത്തയച്ചിരിക്കുന്നത്.

Top