വിവാദ പ്രസ്താവന; വി കെ സിംഗിനെ ജയിലലടക്കണമെന്ന് മായാവതി

ലക്‌നൗ: ഫരീദാബാദില്‍ ദളിത് കുട്ടികളെ ചുട്ടു കൊന്ന സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ജനറല്‍ വി.കെ.സിംഗിനെ ജയിലിലടയ്ക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇടുങ്ങിയതും വൃത്തികെട്ടതുമായ ചിന്താഗതിയാണ് വി.കെ.സിംഗിന്റേതെന്ന് മായാവതി അഭിപ്രായപ്പെട്ടു.

വി.കെ.സിംഗിനെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. ദളിതരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിയ്ക്കുന്ന പ്രസ്താവനയാണ് വി.കെ.സിംഗ് നടത്തിയതെന്നും മായാവതി പറഞ്ഞു.

വി.കെ.സിംഗിനെ പുറത്താക്കാന്‍ മോദി തയ്യാറായില്ലെങ്കില്‍ ദളിതരുടെ താല്‍പര്യം സംരക്ഷിയ്ക്കാന്‍ മോദി തയ്യാറല്ലെന്നും അംബേദ്കര്‍ സ്മാരകം നിര്‍മ്മിയ്ക്കുമെന്ന പ്രഖ്യാപനം വോട്ടിനായുള്ള വെറും കാപട്യം മാത്രമാണെന്ന് കരുതേണ്ടി വരുമെന്നും മായാവതി പറഞ്ഞു.

ദളിതരുടെ സുരക്ഷയില്‍ ബി.ജെ.പിയ്ക്ക് യാതൊരു താല്‍പര്യവുമില്ലെന്നതിന്റെ തെളിവാണ് ഹരിയാനയില്‍ കണ്ടത്. ഹരിയാന സര്‍ക്കാരിന്റേത് അലംഭാവപൂര്‍ണമായ നിലപാടാണ്. പ്രദേശത്ത് ദളിത് കുടുംബങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ട് പോലും ഇങ്ങനെ സംഭവിച്ചു എന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതെന്നും മായാവതി പറഞ്ഞു.

Top