വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പു വയ്ക്കും: നവംബറില്‍ നിര്‍മ്മാണോദ്ഘാടനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കേരള സര്‍ക്കാര്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കരാര്‍ ഒപ്പിടും. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് പദ്ധതിക്ക് തറക്കല്ലിടും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ കരണ്‍ അദാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നാലുവര്‍ഷത്തിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നും ചര്‍ച്ചയ്ക്കു ശേഷം തുറമുഖ മന്ത്രി കെ. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിഴിഞ്ഞം പദ്ധതി രാജ്യത്തിന് തന്നെ അഭിമാനമാകുമെന്ന് കരണ്‍ അദാനി പറഞ്ഞു. നാലുവര്‍ഷം കാലാവധി ഉണ്ടെങ്കിലും രണ്ടു വര്‍ഷംകൊണ്ടുതന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഒന്നിനെക്കുറിച്ചും ആശങ്കയില്ല. പ്രദേശവാസികളുടെ പിന്തുണയില്‍ വിശ്വാസമുണ്ട്. അവര്‍ക്കുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും കരണ്‍ അദാനി പറഞ്ഞു.

Top