വാളകം സംഭവം: അകീര്‍ത്തി പ്രസംഗത്തിന് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നോട്ടീസ്

കൊട്ടാരക്കര: വാളകം സംഭവത്തെക്കുറിച്ച് അപകീര്‍ത്തികരമായി പ്രസംഗിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകണമെന്ന് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. അധ്യാപകനും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നായിരുന്നു കേസ്.

നേരത്തേ ഇതേ കേസില്‍ ബാലകൃഷ്ണപിള്ള കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് വാങ്ങിയിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം. കേസ് കൊട്ടാരക്കര കോടതിയില്‍ തന്നെ തുടരാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജയില്‍മോചിതനായ പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. കൃഷ്ണകുമാറിനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും അറിയാമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.

ഉമിത്തീയില്‍ നീറ്റുന്നതുപോലെ നീറ്റാനറിയാം. മനുഷ്യത്വമുള്ളതുകൊണ്ട് ശാരീരികമായി ഉപദ്രവിച്ചില്ല. അതിന്റെ ആവശ്യമില്ല. ജയിലില്‍നിന്ന് രാത്രി പത്തരയ്ക്ക് ഇറങ്ങിവന്ന് താന്‍ പാരകയറ്റിയെന്നാണ് പറയുന്നത്. പാരയില്ലാതെ അവനെ ശരിപ്പെടുത്താം. പെട്രോളിന് തീപിടിക്കുന്നതു പോലെ ഒരു കാര്യവും ചെയ്യരുതെന്നും പതുക്കെ മതിയെന്നും പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Top