വയനാട് വീണ്ടും കടുവയുടെ ആക്രമണം

കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്.

കൃഷ്ണ​ഗിരി കടുവയുടെ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടവുയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയിൽ ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നി​ഗമനം. അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. പാറ ഇടുക്കുകളും കാപ്പി തോട്ടങ്ങളുമടക്കമുള്ള മേഖലയാണ് ഇതെന്നതിനാൽ കടുവയെ മയക്കുവെടി വച്ച് പിടിക്കുന്നത് വെല്ലുവിളിയാണ്. ചീരാലിൽ തൊട്ടുമുമ്പാണ് കടുവയെ പിടികൂടാനായത്. സമാനമായ രീതിയിൽ കൃഷ്ണ​ഗിരിയിലും തൊട്ടടുത്ത മേഖലകളിലും ഇറങ്ങുന്ന കടുവകളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക‍ർഷകർക്ക് ഉടൻ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു.

Top