വന്ധ്യംകരണ ശസ്ത്രക്രിയ: ഛത്തീസ്ഗഢില്‍ എട്ട് സ്ത്രീകള്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ എട്ട് സ്ത്രീകള്‍ മരിച്ചു. 52 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇവിടെ ക്യാംപ് സംഘടിപ്പിച്ചത്. ബിലാസ്പൂരിലും താഖത്പൂരിലുമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വന്ധ്യം കരണ ശസ്ത്രക്രിയാ ക്യാംപുകള്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ കുടുംബാസൂത്രണ പരിപാടിയുടെ ഭാഗമായി നടന്ന ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്. ക്യാമ്പില്‍ 80 ഓളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു.

അതേസമയം, ശസ്ത്രക്രിയയില്‍ പിഴവുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top