വനിതകളുടെ 4*400 മീറ്റര്‍ റിലേ ഇന്ത്യക്ക് സ്വര്‍ണ്ണം

ഇഞ്ചോണ്‍:സ്വര്‍ണ്ണം. ഗെയിംസ് റെക്കോര്‍ഡോടെ വനിതകളുടെ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യക്ക് സുവര്‍ണ നേട്ടം. ടിന്റു ലൂക്ക, പ്രിയങ്ക പവാര്‍, എംആര്‍ പൂവ്വമ്മ, മന്‍ദീപ് കൗര്‍ എന്നിവരാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ഇഞ്ചോണില്‍ സ്വര്‍ണം നേടിയത്. നാലുവര്‍ഷം മുമ്പ് ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ തന്നെ സ്ഥാപിച്ച ഗെയിംസ് റെക്കോര്‍ഡാണ് (3:29.02) ഇഞ്ചോണില്‍(3:28.68) ഇന്ത്യ മെച്ചപ്പെടുത്തിയത്.

3:30.80 മിനിറ്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്‍ വെള്ളി നേടി. 3:32.02 മിനിറ്റില്‍ ഫിനിഷ് ചെയ്ത ചൈന വെങ്കലം നേടി.

ഇന്ത്യക്കായി ആദ്യ ലാപ് ഓടിയ പ്രിയങ്ക പന്‍വാര്‍ ജപ്പാന്‍ താരത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം ലാപ് ഓടിയ ടിന്റു ലൂക്ക ഇന്ത്യക്കായി ലീഡ് പിടിച്ചെടുത്തു.മൂന്നാം ലാപ് ഓടിയ മന്‍ദീപ് ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു. ജപ്പാന്‍ താരത്തില്‍ നിന്നുള്ള കടുത്ത വെല്ലുവിളിയെ അതിജീവിച്ച് പൂവമ്മ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് സുവര്‍ണനേട്ടത്തിന്റെ അമരക്കാരിയായി. 2002 ഏഷ്യന്‍ ഗെയിംസിനുശേഷം 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ നാലാം സ്വര്‍ണമാണിത്.

ഇഞ്ചോണില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. നേരത്തെ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയയാണ് ഇന്ത്യക്കായി ഇഞ്ചോണിലെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയത്.

Top