വടകര താലൂക്ക് ഓഫീസ് തീവെയ്പ്: കേസിലെ പ്രതി നാരായണ സതീഷിനെ കോടതി വെറുതെവിട്ടു

കോഴിക്കോട് : വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസിലെ പ്രതി നാരായണ സതീഷിനെ കോടതി വെറുതെവിട്ടു. വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു.

2022ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്നുമാണ് സ്ഥലം എംഎല്‍എ കെകെ പ്രതികരിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെകെ രമ അന്ന് ആവശ്യപ്പെട്ടിരുന്നു.

തീവെയ്പ് ഉണ്ടായ സ്ഥലത്ത് സിസിടിവിയോ സുരക്ഷാ ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. അതേസമയം 2022 ഡിസംബര്‍ മാസത്തില്‍ താലൂക്ക് ഓഫീസില്‍ മൂന്ന് തവണയാണ് തീയിട്ടത്. ഡിസംബര്‍ 12, 13 തീയതികളില്‍ തീവയ്പ്പുണ്ടായപ്പോള്‍ തന്നെ ഇത് വീണ്ടും സംഭവിക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസ് ഇത് അവഗണിക്കുകയായിരുന്നു.

Top