ലോക ഹോക്കി ലീഗ്: ഗ്രൂപ്പ് റൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തോല്‍വി

ആന്റ്വെര്‍പ്പ്: ലോക ഹോക്കി ലീഗ് സെമിഫൈനല്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വന്‍തോല്‍വി (6-2). തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ക്രിസ് സിറൈലോയുടെ ഹാട്രിക്കാണ് ഓസീസിന് വന്‍ജയം സമ്മാനിച്ചത്. മൂന്ന് ഗോള്‍ നേടിയ സിറില്ലോക്ക് പുറമേ അരന്‍ സ്ലാവിസ്‌കി, ജെയ്മി ഡയര്‍, കീരണ്‍ ഗോവേഴ്‌സ് എന്നിവരും സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗോളുകള്‍ ബീരേന്ദ്ര ലാക്രയും രമണ്‍ദീപ് സിങ്ങും നേടി. രമണ്‍ദീപിന് ഇതോടെ ടൂര്‍ണമെന്റില്‍ നാല് ഗോളുകളായി.

ഓസീസ് ടീമിന്റെ അതിവേഗത്തിനൊപ്പം ഇന്ത്യന്‍ പ്രതിരോധം പാളിയതുമാണ് വന്‍തോല്‍വിക്കിടയാക്കിയത്. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ കൂടിയില്ലായിരുന്നെങ്കില്‍ ഗോളുകളുടെ എണ്ണം ഇനിയും കൂടുമായിരുന്നു.

നാലില്‍ നാലും ജയിച്ച് ഓസ്‌ട്രേലിയ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ രണ്ടുജയമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തെത്. നാല് കളിയില്‍ നിന്ന് ഏഴ് പോയന്റോടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്ക്ക് പുറമേ പാകിസ്താന്‍, ഫ്രാന്‍സ് ടീമുകളും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ജൂലായ് ഒന്നിനാണ് ഇന്ത്യയുടെ മത്സരം.

ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ മൂന്നാംസ്ഥാനക്കാരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

Top