ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: പ്രീതം മുണ്ടെ ലോക്‌സഭയിലേക്ക്

മുംബൈ: മഹാരാഷ്ട്ര ബീദ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഗോപിനാഥ് മുണ്ടെയുടെ മകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം. ഏഴു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രീതം മുണ്ടെ സ്വന്തമാക്കിയത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

9,16,923 വോട്ടുകളാണ് പ്രീതം മുണ്ടെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ അശോക് റാവു ശങ്കര്‍ റാവു പാട്ടീലിന് ലഭിച്ചത് 2,24,678 വോട്ടുകളാണ്. ഭൂരിപക്ഷം 6,92,245 വോട്ടുകള്‍.

പ്രീതം മുണ്ടെയുടെ പിതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെ തുടര്‍ന്നാണ് ബീദ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

മെയ് മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേടിയ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡാണ് പ്രീതം മുണ്ടെ മറികടന്നത്. ഇതോടെ മോദിയുടെ റെക്കോര്‍ഡ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വഡോദര മണ്ഡലത്തില്‍ 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മോദിക്കു ലഭിച്ചത്.

അറാംബാഗ് മണ്ഡലത്തില്‍ നിന്നും അനില്‍ ബസു നേടിയ 5,92,502 വോട്ടാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം.

Top