ലോകകപ്പ് ക്രിക്കറ്റ് : യുഎഇയെ 129 റണ്‍സിന് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചു

നേപിയര്‍: ലോകകപ്പില്‍ പാക്കിസ്ഥാനു രണ്ടാം ജയം. യുഎഇയെ 129 റണ്‍സിനാണു പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. അഹമ്മദ് ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈല്‍ (70), ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ ആറു വിക്കറ്റിനു 339 റണ്‍സ് നേടി. യുഎഇയ്ക്കു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 210 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

62 റണ്‍സ് നേടിയ ഷയ്മാന്‍ അന്‍വറാണു യുഎഇയുടെ ടോപ്പ് സ്‌കോറര്‍. ലോകകപ്പില്‍ അന്‍വറുടെ നേട്ടം 270 റണ്‍സായി. ഖുറം ഖാന്‍ 43 റണ്‍സും സ്വപ്നില്‍ പാട്ടീല്‍ 36 റണ്‍സും നേടി. പാക്കിസ്ഥാനു വേണ്ടി ഷാഹിദ് അഫ്രീദി, സൊഹൈല്‍ ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനു നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ നാസിര്‍ ജംഷീദിനെ (4) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷെഹ്‌സാദ്-സൊഹൈല്‍ സഖ്യമാണു പാക്കിസ്ഥാനു മികച്ച അടിത്തറ നല്കിയത്. ഇരുവരും ചേര്‍ന്നു 160 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വന്ന ഷൊയ്ബ് മക്‌സൂദും ക്യാപ്റ്റന്‍ മിസ്ബയും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു നയിച്ചു. മക്‌സൂദ് 45 റണ്‍സ് നേടി. ഏഴു പന്തില്‍ 21 റണ്‍സ് നേടി ഷാഹിദ് അഫ്രീദിയും സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

Top