ന്യൂസിലന്‍ഡിന് രണ്ടാം ജയം;സ്‌കോട്‌ലന്‍ഡിനെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തി

ഡുനെഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനു തുടര്‍ച്ചയായ രണ്ടാം ജയം. സ്‌കോട്‌ലന്‍ഡിനെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് രണ്ടാം ജയം നേടിയത്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് 25.5 ഓവറില്‍ മറികടന്നു.

ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റു ചെയ്ത സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിനു പുറത്തായി. 56 റണ്‍സെടുത്ത മാറ്റ് മാച്ചന്റെയും 50 റണ്‍സെടുത്ത റിച്ചി ബെറിഗ്ടണിന്റെയും ബാറ്റിംഗാണു വന്‍ തകര്‍ച്ച നേരിട്ട സ്‌കോട്‌ലന്‍ഡിനെ അല്‍പ്പമെങ്കിലും മാന്യമായ സ്‌കോറിലെത്തിച്ചത്. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സൊന്നുമെടുക്കാതെയാണു പുറത്തായത്. മൂന്നു വിക്കറ്റ് നേടിയ ഡാനിയേല്‍ വെട്ടോറി, കോറി ആന്‍ഡേഴ്‌സണ്‍ രണ്ടു വിക്കറ്റ് വീതം നേടിയ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരുടെ ബൗളിംഗാണു സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തത്.

എന്നാല്‍ ചെറിയ സ്‌കോറിനെ പിന്തുടര്‍ന്ന ന്യൂസിലന്‍ഡും പതറുന്നതാണു കണ്ടത്. 38 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണും 29 റണ്‍സ് എടുത്ത ഗ്രാന്റ് എലിയട്ടുമാണു ന്യൂസിലന്‍ഡ് നിരയിലെ ടോപ്‌സ്‌കോറേഴ്‌സ്. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ഇയാന്‍ വാര്‍ഡ്‌ലോയും ജോഷ് ഡെവിയുമാണു കിവികളെ വിറപ്പിച്ചത്.

Top