ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യം

ഓക്‌ലന്‍ഡ്: മഴ തടസ്സപ്പെടുത്തിയ ഒന്നാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യം. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. 18 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്‌സ് 45 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കയുടെ തുടക്കം നല്ലതായിരുന്നില്ല. 10 റണ്‍സെടുത്ത ഹാഷിം അംലയെ ബൗള്‍ട്ട് ബൗള്‍ഡാക്കി. ക്വിന്റണ്‍ ഡി കോക്ക് 14 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ഫഫ് ഡു പ്ലെസിയും റൈലി റൂസോയും ഒന്നിക്കുകയായിരുന്നു. നങ്കൂരമിട്ട് കളിച്ച ഇരുവരും ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. റൂസോ 39ഉം ഡു െപ്‌ളസി 82ഉം റണ്‍സെടുത്ത് പുറത്തായി. ഡിവിലിയേഴ്‌സ് ക്രീസിലെ ത്തി സ്‌കോറിങ് വേഗത കൂട്ടുന്നതിനിടെയാണ് മഴ പെയ്തത്. തുടര്‍ന്ന് ഓവര്‍ 43 ആക്കി ചുരുക്കുകയായിരുന്നു. കളി പുനരാരംഭിച്ചയുടനെ ഡു െപ്‌ളസി പുറത്തായി. പിന്നീട് എത്തിയ ഡേവിഡ് മില്ലര്‍ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. മില്ലര്‍ മൂന്ന് സിക്‌സറും ആറ് ഫോറും നേടി.

ന്യൂസിലന്‍ഡിനുവേണ്ടി കോറെ ആന്‍ഡെഴ്‌സണ്‍ മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പില്‍ ബൗള്‍ട്ടിന്റെ വിക്കറ്റം നേട്ടം 21 ല്‍ എത്തി.

Top