ലാലു-നിതീഷ്-മുലായം സഖ്യം പൊളിഞ്ഞു; ബിഹാറില്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും

ലക്‌നോ: വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി-ജെഡിയു മഹാസഖ്യത്തിന്റെ ജനതാപരിവാറില്‍ നിന്നു മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി പിന്‍മാറി. സീറ്റ് വിഭജനത്തില്‍ ലാലുപ്രസാദും നിതീഷ് കുമാറും എസ്പിയെ വഞ്ചിച്ചെന്നാരോപിച്ചാണ് സഖ്യത്തില്‍ നിന്നുള്ള പിന്‍മാറ്റം.

അഞ്ചു സീറ്റുകള്‍ നല്‍കാമെന്ന ജെഡിയു, ആര്‍ജെഡി വാഗ്ദാനം അപമാനകരമാണെന്നും ജെഡിയു, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യത്തില്‍ പങ്കാളിയാകില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിടുമെന്ന് നേതാവ് രാംഗോപാല്‍ യാദവ് അറിയിച്ചു. ആവശ്യമാണെങ്കില്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല എന്നും രാംഗോപാല്‍ യാദവ് അറിയിച്ചു.

ബിഹാറിലെ 243 സീറ്റുകളില്‍ മൂന്ന് സീറ്റുകളാണ് എസ്.പിക്ക് നല്‍കിയത്. നൂറുവീതം സീറ്റുകള്‍ ജെ.ഡി.യുവിനും ആര്‍.ജെ.ഡിക്കും 40 സീറ്റുകള്‍ കോണ്‍ഗ്രസിനുമാണ് വിഭജിച്ച് നല്‍കിയത്. ബിഹാറില്‍ സമാജ്‌വാദി പാര്‍ട്ടി വലിയ കക്ഷിയല്ല. ബിഹാറില്‍ നിന്ന് എസ്.പിക്ക് എം.എല്‍.എയോ എം.പിയോ ഇല്ല. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ ഏതാനും സീറ്റുകളിലൊതുക്കാനുള്ള നീക്കമാണ് മുലായത്തെയും കൂട്ടരെയും ചൊടിപ്പിച്ചത്.

ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി നല്കാമെന്ന നിതീഷ്‌കുമാറിന്റെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.

Top