‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയ്ക്ക് റിവ്യു ബോംബിങ് എന്നു പരാതി; കേസെടുത്ത് കൊച്ചി സിറ്റി പോലീസ്

സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി സിറ്റി പൊലീസ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 9 പേര്‍ക്കെതിരെയാണ് കേസ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.

സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. നേരത്തെ റിലീസിങ് ദിനത്തില്‍ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

റിവ്യൂ നല്‍കി സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡിജിപിയെ ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തു. റിലീസിങ് ദിനത്തില്‍ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിച്ചിരുന്നു. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top