രോഹിത് ശര്‍മയ്ക്ക് അനുകൂലമായി നോബോള്‍ വിളിച്ചു; ഐ.സി.സി പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

മെല്‍ബണ്‍: ഇന്ത്യ- ബംഗ്ലദേശ് മല്‍സരത്തില്‍ അംപയര്‍മാര്‍ ഇന്ത്യയോട് പക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് ഐ.സി.സി പ്രസിഡന്റ് ബംഗ്ലദേശുകാരനായ എഎച്ച്എം മുസ്തഫ കമാല്‍ രാജിക്കൊരുങ്ങുന്നു. രോഹിത് ശര്‍മയ്ക്ക് അനുകൂലമായി നോബോള്‍ വിളിച്ചതാണ് പ്രതിഷേധ കാരണം. നോബോള്‍ വിളിച്ചതോടെ രോഹിതിന്റെ വിക്കറ്റ് ബംഗ്ലാദേശിന് നിഷേധിക്കപ്പെട്ടു. പ്രസിഡന്റിന്റെ നിലപാടിനെച്ചൊല്ലി ഐസിസിയില്‍ ഭിന്നത ഉണ്ടായി. അംപയര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യാനാവില്ലെന്ന് സി.ഇ.ഒ വിശദീകരിച്ചു.

ഇന്ത്യ- ബംഗ്ലദേശ് മല്‍സരത്തില്‍ സെഞ്ചുറിയടിച്ച രോഹിത് ശര്‍മ ലോകകപ്പിലെ ഒരു റെക്കോര്‍ഡും തന്റെ പേരിലാക്കി. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണു രോഹിത് ഇന്നലെ നേടിയ 137 റണ്‍സ്. 1996 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസീലന്‍ഡിന്റെ ക്രിസ് ഹാരിസ് നേടിയ 130 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ക്വാര്‍ട്ടര്‍ സ്‌കോര്‍.

റുബല്‍ ഹൂസൈന്റെ ഫുള്‍ടോസായി വന്ന ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചുയര്‍ത്തിയതു ക്യാച്ച് ആയെങ്കിലും ബോഡി ലൈനാണെന്നു കരുതി ഫീല്‍ഡ് അംപയര്‍ അലിംദാര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ നോബോള്‍ ആയിരുന്നില്ലെന്നു റിപ്ലേയില്‍ വ്യക്തമായി.

Top