രാജ്യത്ത് ബാലവേല പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ഇന്ന് ലോക ബാലവേലവിരുദ്ധദിനം. ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണ്ടെങ്കിലും രാജ്യത്ത് നിന്ന് ബാലവേല പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്ന് ക്രൈ(ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു)എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് 2.2 ശതമാനം എന്ന വാര്‍ഷിക അനുപാതത്തിലാണ് ബാലവേല കുറഞ്ഞു വരുന്നത്.

തൊഴിലാളികളായി ഒരു കോടിയിലേറെ കുട്ടികളുണ്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ബാലതൊഴിലാളികള്‍ കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളില്‍ 55 ലക്ഷം കുട്ടികള്‍ പണിയെടുക്കുന്നുണ്ടെന്ന് ക്രൈ പോളിസി ആന്‍ഡ് ഡയറക്ടര്‍ കോമള്‍ ഗണോത്ര പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പമുള്ള തൊഴില്‍തേടിയുള്ള ദേശാടനം, മനുഷ്യക്കടത്ത്, വീടുകളിലെ ദാരിദ്ര്യം തുടങ്ങിയവയാണ് നഗരങ്ങളിലേക്ക് കൂടുതലായി ബാലവേലയ്ക്ക് കുട്ടികളെത്താനുള്ള കാരണമെന്നും കുടിയേറ്റവും ബാലവ്യാപാരവും ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളിലാണ് കാണപ്പെടുന്നതെന്നും ഗണോത്ര കൂട്ടിച്ചേര്‍ത്തു.

എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിനാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധദിനം ഊന്നല്‍നല്‍കുന്നത്

Top