യുഎസ് ഓപ്പണ്‍; സെറീനയെ തകര്‍ത്ത് റോബര്‍ട്ടാ വിന്‍സി ഫൈനലില്‍

ന്യൂയോര്‍ക്ക്: ടെന്നീസിലെ സെറീനാ വില്യംസിന്റെ ജൈത്രയാത്രയ്ക്ക് തിരിച്ചടി. ലോക 43ാം റാങ്കുകാരി റോബര്‍ട്ടാ വിന്‍സി ടെന്നീസിലെ കരുത്തുറ്റ അമേരിക്കന്‍ താരത്തെ മുട്ടുകുത്തിച്ച് യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്രെ ഫൈനലില്‍ കടന്നു. കലണ്ടര്‍ ഗ്രാന്ര്‌സ്‌ളാം നേടാമെന്ന മോഹവുമായി ഇറങ്ങിയ സെറീനയെയും ടെന്നീസ് ആരാധകരെയും അക്ഷരാര്‍ത്ഥത്തില്‍ അന്പരപ്പിക്കുന്നതായിരുന്നു വിന്‍സിയുടെ വിജയം.

ആദ്യ സെറ്റ് നിഷ്പ്രയാസം സെറീന സ്വന്തമാക്കിപ്പോള്‍ വിജയം സെറീനയ്ക്ക് അനായാസമായിരിക്കും എന്ന് കണക്കുകൂട്ടിയരെവയെല്ലാം ഞെട്ടിച്ച് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ഇറ്റലിക്കാരി വിന്‍സി പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 2-6, 6-4, 6-4.

ലോക ഒന്നാം റാങ്കുകാരിയായ നിലവിലെ ചാന്പ്യനും ഈ വര്‍ഷത്തെ മൂന്ന് ഗ്രാന്റ് സ്ലാമുകളും സ്വന്തമാക്കിയ സെറീനയ്ക്ക് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ചയുണ്ടായത്. ലോക ഒന്നും രണ്ടും റാങ്കുകാര്‍ പിന്‍നിര താരങ്ങളോട് തോല്‍ക്കുന്നതാണ് സെമിയില്‍ കാണാനായത്.

വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ്പ് 26ാം സീഡ് ഇറ്റാലിയന്‍ താരം ഫ്‌ലാവിയ പെന്നേറ്റയോട് തോല്‍ക്കുകയുണ്ടായി. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടം ഇറ്റാലിയന്‍ താരങ്ങള്‍ തമ്മിലാണെന്നതാണ് മറ്റൊരു പ്രത്യേകത. വിന്‍സിയുടെയും പെന്നേറ്റയുടേയും ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണിത്.

Top