യുഎസ് ഓപ്പണ്‍: ആന്‍ഡി മറെ നാലാം റൗണ്ടില്‍ പുറത്തായി

ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യനും മൂന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മറെ യുഎസ് ഓപ്പണ്‍ ടെന്നീസ് നാലാം റൗണ്ടില്‍ പുറത്തായി. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ് നാലു സെറ്റ് പോരാട്ടത്തില്‍ മറെയെ അട്ടിമറിച്ചത്. സ്‌കോര്‍ 67 36 76 67. ഇതാദ്യമായാണ് പതിനഞ്ചാം സീഡായ ആന്‍ഡേഴ്‌സണ്‍ ഒരു ഗ്രാന്‍ സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.

തുടര്‍ച്ചയായി പതിനെട്ട് ഗ്രാന്‍സ്ലാമുകളില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുള്ള മറെ 2012ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍കൂടിയാണ്. 2010ലാണ് മറെ അവസാനമായി ഒരു ഗ്രാന്‍ സ്ലാം ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്.

അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും അഞ്ചാം സീഡുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തി. നാലു സെറ്റ് പോരാട്ടത്തില്‍ യുഎസിന്റെ ഡൊണാള്‍ഡ് യംഗിനെയാണ് വാവ്‌റിങ്ക മറികടന്നത്.

വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ന് വില്യംസ് സഹോദരിമാര്‍ തമ്മില്‍ ഏറ്റുമുട്ടും. വനിതാ വിഭാഗം ഡബിള്‍സില്‍ ഒന്നാം സീഡുകളായ ഇന്ത്യയുടെ സാനിയാ മിര്‍സാ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Top