യുഎസിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാഷിംഗ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. 24 കാരനായ വരുണ്‍ എന്ന യുവാവിനാണ് കുത്തേറ്റത്. ഇന്‍ഡ്യാനയിയിലെ വാല്‍പാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മില്‍ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യുവാവിനെ ആക്രമിച്ച ജോര്‍ദാന്‍ ആന്‍ഡ്രാഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വരുണിന് ആഴത്തിലുള്ള കുത്താണ് ഏറ്റത്. സംഭവത്തിന് പിന്നാലെ ഫോര്‍ട്ട് വെയ്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണിന്റെ നില അതീവഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസും അറിയിച്ചു.

ജിമ്മില്‍ വെച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചതെന്നാണ് പ്രഥമിക വിവരം. പ്രതിയായ ജോര്‍ദാന്‍ ആന്‍ഡ്രാഡ് ജിമ്മില്‍ വെച്ച് വരുണിനോട് തനിക്ക് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും യുവാവ് ഇത് നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അക്രമി വരുണിനെ കത്തികൊണ്ട് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

 

Top