മോഡിക്ക് പ്രതിയോഗിയായി നിധീഷ്; ബീഹാറില്‍ ബിജെപിക്ക് അഗ്നി പരീക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രതിയോഗിയായി ബീഹാറില്‍ നിധീഷ്‌കുമാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാപരിവാറിന്റെയും കോണ്‍ഗ്രസ് സഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിധീഷ് കുമാര്‍ എത്തുന്നതാണ് മോഡിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ നിധീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനെ ബിജെപി സഖ്യകക്ഷിയായപ്പോള്‍ നേടിയ 20 സീറ്റില്‍ നിന്നും 2 സീറ്റിലേക്ക് ഒതുക്കാന്‍ കഴിഞ്ഞെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിധീഷ് എത്തുന്നത്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവലം മൂന്നു സീറ്റെന്ന നാണം കെട്ട തോല്‍വിയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ബീഹാര്‍ തെരഞ്ഞെടുപ്പ് അഗ്നി പരീക്ഷണമാകും.

17 ശതമാനം മുന്നോക്ക വിഭാഗമാണ് ബീഹാറില്‍ ബിജെപിയുടെ പ്രധാന വോട്ടുബാങ്ക് . ആറ് സോഷ്യലിസ്റ്റ് കക്ഷികള്‍ ഒന്നിച്ച ജനതാപരിവാറും കോണ്‍ഗ്രസും ചേരുന്നതോടെ 51 ശതമാനം വരുന്ന യാദവരുള്‍പ്പെടുന്ന ഒബിസിയും 16 ശതമാനം ദളിത് വോട്ടുകളും 16 ശതമാനം മുസ്ലീം വീട്ടുകളുടെയും ഏകീകരണമുണ്ടായാല്‍ നിധീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പ്രയാസമുണ്ടാകില്ല.

ഗുജറാത്ത് മുസ്ലീം വംശഹത്യയുടെ പേരില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയതിനാണ് 2013ല്‍ നിധീഷ്‌കുമാര്‍ എന്‍ഡിഎ സഖ്യം വിട്ടത്.

നിധീഷിന്റെ പ്രഖ്യാപിത ശത്രുവാണെങ്കിലും ലാലു പ്രസാധ് യാദവും ബിജെപി വിരോധത്തില്‍ നിധീഷുമായി കൈകോര്‍ത്തിരിക്കുകയാണ്. ബീഹാറില്‍ നിധീഷ് വിജയിച്ചാല്‍ ദേശീയതലത്തില്‍ ബിജെപിയുടെ മോഡി പ്രഭാവത്തിനു മങ്ങലേല്‍ക്കും.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസവുമാകും. ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്റെ ലോക്ജനശക്തിക്ക് ബിജെപിയുടെ ഏകപക്ഷീയ നിലപാടില്‍ ശക്തമായ എതിര്‍പ്പുണ്ട്.

ദലിത്, മുസ്ലീം വോട്ടുബാങ്കുള്ള ലോക്ജനശക്തി രാമക്ഷേത്രം, ബീഫ് നിരോധനം അടക്കമുള്ള വിഷയങ്ങളിലെല്ലാം ബിജെപിക്ക് എതിരാണ്. ഈ വര്‍ഷം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മോഡി-നിധീഷ് പോരിനായിരിക്കും അരങ്ങൊരുങ്ങുക.

Top