മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പാക് സര്‍ക്കാര്‍

പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നൽകി സര്‍ക്കാര്‍. രാജ്യത്ത് വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് പാകിസ്താന്‍ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ.ഐ.ടി.ബി) അറിയിച്ചത്. പാകിസ്താനിലെ ടെലികോം ഓപ്പറേറ്റർമാർമാരും ഇതേ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂലൈ മാസത്തിൽ കൂടുതൽ ലോഡ് ഷെഡ്ഡിംഗ് നേരിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. “പാകിസ്താന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വിതരണം ചെയ്യാൻ കഴിഞ്ഞില്ല, എന്നിരുന്നാലും, സഖ്യ സർക്കാർ കരാർ സാധ്യമാക്കാൻ ശ്രമിക്കുകയായിരുന്നു” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

വിലക്കയറ്റം മൂലം പാകിസ്താനിലെ ജനങ്ങള്‍ വലയുന്നതിനിടെയാണ് ഇടുത്തി വീണതുപോലെ വൈദ്യുതി പ്രതിസന്ധിയുടെ വരവ്. ഊര്‍ജ ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ പാക് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം പാകിസ്താനിൽ പേപ്പറിനും ക്ഷാമം നേരിടുകയാണ്. ആഗസ്തില്‍ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് പുസ്തകം വിതരണംചെയ്യാനാകില്ലെന്ന് പേപ്പർ വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. ആഗോളവിലക്കയറ്റത്തിനുപുറമേ പാക് സർക്കാരിന്‍റെ തെറ്റായ നയങ്ങളും പേപ്പർവ്യവസായത്തിലെ പ്രാദേശികകുത്തകകളുമാണ് സ്ഥിതി വഷളാക്കിയതെന്നാണ് വിലയിരുത്തൽ.

വിദേശകടം പെരുകിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു. 2021-’22 സാമ്പത്തിക വർഷം പലിശയിനത്തിൽമാത്രം പാകിസ്താൻ ചൈനയ്ക്ക് നൽകിയത് 15 കോടി ഡോളറാണ്. സൗദി അറേബ്യ, ഖത്തർ രാജ്യങ്ങളിൽനിന്നും പാകിസ്താൻ വ്യാപകമായി കടം വാങ്ങിയിട്ടുണ്ട്. കടംതിരിച്ചടവ് കൂടിയതോടെ വിദേശനാണ്യശേഖരം ദുർബലമായി. ഇറക്കുമതി കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ഇന്ധനത്തിനുൾപ്പെടെ അവശ്യസാധനങ്ങൾക്കും വിലകൂടി.

Top