മുസ്ലീംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണം: സാധ്വി ദേവ താക്കൂര്‍

ന്യൂഡല്‍ഹി: ജനസംഖ്യ വര്‍ധനവ് തടയുന്നതിനായി മുസ്ലീംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരണത്തിന് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭയും മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയണമെന്ന മതവിദ്വേഷം പരത്തുന്ന ആവശ്യവുമായി ശിവസേനയും രംഗത്തെത്തി.

മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇത് ഹൈന്ദവ സമുദായത്തിന് ഭീഷണിയാണെന്നും അവരെ വന്ധ്യം കരണം നടത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഹിന്ദുമഹാസഭ അഖിലേന്ത്യ ഉപാധ്യക്ഷ സാധ്വി ദേവ താക്കൂറാണ്.

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ഥാപിക്കണമെന്നും ദേവ താക്കൂര്‍ പറഞ്ഞു.

മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു കളയണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റൗട്ട് ആണ് രംഗത്തെത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ മുസ്ലീങ്ങള്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണം. വോട്ടവകാശം റദ്ദാക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ശിവസേനാ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശം നടത്തിയിട്ടുള്ളത്.

മുസ്ലീങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഭാവിയില്ല. അതുകൊണ്ടാണ് അവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ബാല്‍ താക്കറെ മുമ്പ് ആവശ്യപ്പെട്ടത്. ആവശ്യം ശരിയുമാണ്. മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു മാറ്റുന്ന ദിവസം മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുമെന്നും സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി.

ശിവസേനാ എം.പിയുടെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നാം ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും താലിബാന്‍ അധീനതയിലല്ലെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി പറഞ്ഞു. ശിവസേന എം.പിയുടെ പരാമര്‍ശം നിരാശാജനകമാണെന്നും സിങ് വി ചൂണ്ടിക്കാട്ടി.

Top