മാറാട് കൂട്ടക്കൊലക്കേസ്: വിചാരണയ്ക്കിടെ സാക്ഷി കൂറുമാറി

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ വിചാരണയ്ക്കിടെ സാക്ഷി കൂറുമാറി. കേസില്‍ ഒളിവില്‍പ്പോയ രണ്ട് പ്രതികള്‍ക്കെതിരായ വിചാരണയ്ക്കിടെയാണ് സാക്ഷി കൂറുമാറിയത്. ആയുധങ്ങള്‍ കടത്തുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷി ടി.നൗഷാദാണ് കൂറുമാറിയത്. 2005 ല്‍ കേസ് വിചാരണക്കെടുത്തപ്പോഴും നൗഷാദ് കൂറുമാറിയിരുന്നു.ആയുധങ്ങള്‍ കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവറാണ് നൗഷാദ്.

വിചാരണയ്ക്ക് ഹാജരാകാത്ത ദൃക്‌സാക്ഷി ഉള്‍പ്പെടെ മൂന്നു സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും പ്രത്യേക കോടതി ഉത്തരവിട്ടു. മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളായ നിസാമുദ്ദീന്‍, കെ.പി.കോയമോന്‍ എന്നിവര്‍ക്കെതിരെയാണ് വിചാരണ നടക്കുന്നത്.

2003 മെയ് അഞ്ചിന് കോഴിക്കോട് മാറാട് കടപ്പുറത്തുണ്ടായ അക്രമത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. 148 പ്രതികളുള്ള ഈ കേസില്‍ 62 പേരെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട്, സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ച് വിചാരണക്കോടതി വെറുതെവിട്ട 24 പേരെക്കൂടി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

Top