മഹാരാഷ്ട്രയില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു

മുംബയ്: മഹാരാഷ്ട്രയില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ ഹരിഭാവു ബഗ്‌ഡെ രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.  നിയമസഭയ്ക്കു പുറത്ത് ഗവര്‍ണറെ ഉപരോധിച്ച എം.എല്‍.എമാരായ രാഹില്‍ ബോന്ദ്രേ, അബ്ദുള്‍ സത്താര്‍, വിരേന്ദ്ര ജഗ്തപ്, ജയ് കുമാര്‍ ഗോരെ, അമര്‍ കാലെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സഭയില്‍ ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാര്‍ നേരിട്ട വിശ്വാസ വോട്ടെടുപ്പ് സ്പീക്കര്‍ ശബ്ദ വോട്ടോടെ പാസാക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും എം.എല്‍.എമാര്‍ ഗവര്‍ണറെ തടഞ്ഞത്. ഫഡ്‌നവിസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിനെ തുടര്‍ന്ന് സഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. നിയമസഭാ കവാടത്തിനു മുന്നില്‍വെച്ച് ഗവര്‍ണറുടെ കാര്‍ കോണ്‍ഗ്രസ്ശിവസേന എം.എല്‍.എമാര്‍ തടയുകയും കാറുനു ചുറ്റും കൂടിനിന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഗവര്‍ണര്‍ക്ക് നിമസഭയിലേക്ക് പ്രവേശിക്കാനായത്. തുടര്‍ന്ന് അദ്ദേഹം സഭയെ അഭിസംബോധന ചെയ്‌തെങ്കിലും പുറത്ത് എം.എല്‍.എമാരുടെ പ്രതിഷേധം തുടരുന്നുണ്ടായിരുന്നു.

Top