മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്ന് ആസ്‌ത്രേലിയ

കാന്‍ബെറ: കഴിഞ്ഞ വര്‍ഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ മേഖലയില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആസ്‌ത്രേലിയന്‍ സംഘം.

വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം റീയുണിയന്‍ ദ്വീപില്‍ നിന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനം തകര്‍ന്നു വീഴാന്‍ സാധ്യത സമുദ്രത്തിന്റെ ദക്ഷിണമേഖലയിലാണെന്നും ഇവര്‍ പറഞ്ഞു. ഈ മേഖലിയില്‍ 1,20,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8ന് കാണാതായ വിമാനത്തില്‍ അധികം പേരും ചൈനീസ് പൗരന്‍മാരായിരുന്നു. അതിനിടെ വിമാനത്തിന്റെ കൂടുതല്‍ വിമാനങ്ങള്‍ റീയൂണിയന്‍ ദ്വീപില്‍ അടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ലഭിച്ചത് ചിറകിന്റെ ഒരു ഭാഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വിമാനത്തിന്റെ ജനാലകളുടെ ഭാഗങ്ങളും സീറ്റുകളുടെ ഭാഗങ്ങളുമാണ് അടിഞ്ഞിട്ടുള്ളത്. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം വിദഗ്ധ പരിശോധനക്കായി ഫ്രഞ്ച് അധികൃതര്‍ക്ക് കൈമാറി.

Top