മകന്റെ മരണാനന്തര കര്‍മ്മം ഹരിദ്വാറില്‍ നടത്തി ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലണ്‍

ന്യൂഡല്‍ഹി: ഹോളിവുഡ് സൂപ്പര്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലണ്‍ മകന്റെ മരണാനന്തര കര്‍മ്മം ഹരിദ്വാറില്‍ നടത്തി. 2012ല്‍ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ച സേജ് എന്ന മകനെ സ്വപ്നത്തില്‍ കാണുന്നതിനെ തുടര്‍ന്നാണ് സ്റ്റാലന്റെ കുടുംബം ഹരിദ്വാറിലെത്തി ആത്മാവിനു മോക്ഷം ലഭിക്കാനായി ശ്രാദ്ധകര്‍മം നിര്‍വഹിച്ചത്.

പാപ്പരാസികള്‍ ചുറ്റും കൂടുമെന്ന ഭയത്തില്‍ സ്റ്റാലണ്‍ കര്‍മത്തിനായി എത്തിയില്ല. പകരം, അര്‍ധ സഹോദരനായ മൈക്കല്‍, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു മക്കള്‍ എന്നിവരാണ് എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങള്‍ ഗംഗയില്‍ ശ്രാദ്ധം നടത്തിയത്. ജ്യോതിഷ വിദഗ്ധനായ പ്രതീക് മിശ്രപൂരിയാണ് ഹരിദ്വാറിലെ കന്‍ഖല്‍ സന്ദര്‍ശിക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മുപ്പത്താറുകാരനായ സേജിനെ മൂന്നു വര്‍ഷം മുന്‍പ് ലോസേഞ്ചല്‍സിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മകന്റെ മരണം സ്റ്റാലണെ അലട്ടിയിരുന്നു. മകനുമായി സംസാരിക്കുന്നതിന് വേണ്ടി പല ആത്മീയ വഴികളും സ്റ്റാലണ്‍ തേടി. അങ്ങനെയാണ് ലോസേഞ്ചല്‍സ് സന്ദര്‍ശിച്ച മിശ്രപൂരിയിയെ കാണുന്നത്.

ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രാദ്ധം നടത്തുന്നതിനെക്കുറിച്ച് മിശ്രപൂരി സ്റ്റാലണെ അറിയിച്ചു. പഞ്ചാംഗം അനുസരിച്ച് ശ്രാദ്ധം നടത്തേണ്ട തീയതിയും സമയവും അറിയിച്ചെന്നും മിശ്രപൂരി പറഞ്ഞു. സ്റ്റാലന് വരാന്‍ കഴിയില്ലെങ്കില്‍ രക്തബന്ധമുള്ള മറ്റാരെങ്കിലും വേണം കര്‍മം ചെയ്യാന്‍. ഇതാണ് അര്‍ധ സഹോദരന്‍ വരാന്‍ കാരണമെന്നും മിശ്രപൂരി കൂട്ടിച്ചേര്‍ത്തു.

Top