ബ്രസീലില്‍ യുവാവ് തമാശയ്ക്ക് കൊലപ്പെടുത്തിയത് 41 പേരെ

റിയോ ഡി ജനയ്‌റോ: തമാശയ്ക്ക് 41 പേരെ കൊലപ്പെടുത്തിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 26 വയസ്സുള്ള സെയ്ല്‍സണ്‍ ജോസ് ദാസ് ഗ്രാകസാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഒരു ദശാബ്ദത്തിനിടെയാണ് റിയോ ഡി ജനയ്‌റോ നഗരത്തില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. കൊലപ്പെടുത്തിയവരില്‍ 37 പേര്‍ സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഒരു രണ്ടുവയസ്സുകാരി കുട്ടിയും ഉള്‍പ്പെടും. സ്ത്രീകളെ കൊല്ലുന്നതില്‍ പ്രത്യേക ആനന്ദം കണെ്ടത്തിയ കൊലയാളിക്കു വെളുത്ത വംശജരോടാണ് കൂടുതല്‍ താല്‍പ്പര്യം. നേരംപോക്കിനായിരുന്നു സ്ത്രീകളെ കൊലപ്പെടുത്തിയതെങ്കില്‍ പുരുഷന്‍മാരെ പണത്തിനു വേണ്ടി കൂടിയാണ് കൊല ചെയ്തത്. ആഴ്ചകളോളം പിന്തുടര്‍ന്ന് കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നു വടക്കന്‍ പ്രദേശമായ നോവ ഇഗ്വാകു പോലിസ് കമ്മീഷണര്‍ പെദ്രോ ഹെന്റിക് മെദിന പറഞ്ഞു.

പ്രതി മാനസികവിഭ്രാന്തിയുള്ളയാളാണെന്നും പോലിസ് വ്യക്തമാക്കി. ഇയാളുടെ മൊഴിയും മുന്‍ അന്വേഷണ റിപോര്‍ട്ടുകളും പരിശോധിക്കുകയാണെന്നും പോലിസ് അറിയിച്ചു. ഇതില്‍ ഒരു കൊല ഒരു ദമ്പതികള്‍ക്കുവേണ്ടി നടത്തിയതാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

Top