ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കം 19 പേര്‍ക്കെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അടക്കം 19 പേര്‍ക്കു സുപ്രീംകോടതി നോട്ടീസയച്ചു. . അദ്വാനി അടക്കമുളളവരെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നാലാഴ്ചയയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

അദ്വാനിയെ കൂടാതെ മുരളീ മനോഹര്‍ ജോഷി, ഉമാഭാാരതി, യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ മൂവരുടേയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അയോദ്ധ്യ കേസിലെ കക്ഷിയായ മെഹബൂബ് അഹമ്മദ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

2010ല്‍, അലഹബാദ് ഹൈക്കോടതി ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും സുപ്രീംകോടതി സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

2010 മേയ് 20നാണ് അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചന കേസില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ 2011 ഫെബ്രുവരിയില്‍ മാത്രമാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്.

Top