ബംഗ്ലാദേശ് ജമാഅത്ത് നേതാവ് ഗുലാം അസം ജയിലില്‍ അന്തരിച്ചു

ധാക്ക: യുദ്ധക്കുറ്റത്തിന് 90 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അസം(91) അന്തരിച്ചു. ബംഗബന്ധു ശൈഖ് മുജീബുര്‍റഹ്മാന്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ജയില്‍ സെല്ലില്‍ ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വക്താവ് അബ്ദുല്‍ മജീദ് ഭൂയിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകുന്നതിനായി 1971ല്‍ നടന്ന സ്വതന്ത്ര്യ സമരത്തിനിടെ പാക് പക്ഷം ചേര്‍ന്ന് ആയിരങ്ങളെ വകവരുത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. അദ്ദേഹത്തിനെതിരെയുള്ള 61 കുറ്റാരോപണങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തിയ പ്രത്യേക ട്രിബ്യൂണല്‍ 90 വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് പിറകേ രാജ്യത്താകെ ജമാഅത്ത് അക്രമസാക്ത പ്രക്ഷോഭം അഴിച്ചു വിട്ടിരുന്നു. 2000വരെ ജമാഅത്തിന്റെ തലപ്പുത്തുണ്ടായിരുന്ന അദ്ദേഹം പിന്നീട് ആത്മീയ നേതാവെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

Top