ബംഗ്ലാകടുവകളെ 77 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ മുഖം രക്ഷിച്ചു

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ജയിച്ച് ഇന്ത്യ മുഖം രക്ഷിച്ചു. ബംഗ്ലാകടുവകളെ 77 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ പരമ്പര അടിയറവു വച്ചിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മൂന്നോവര്‍ ബാക്കിനില്‍ക്കേ 240 റണ്‍സിനു പുറത്തായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരേഷ് റെയ്‌നയും പത്തോവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനുമാണ് അവസാന മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. സുരേഷ് റെയ്‌നയാണു മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ 13 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാന്‍ പരമ്പരയിലെ താരമായി.

സൗമ്യ സര്‍ക്കാരും (40) സാബീര്‍ റഹ്മാനും (43) ലിറ്റണ്‍ ദാസും (34) നാസീര്‍ ഹൊസൈനും (32) മാത്രമാണു ബംഗ്ലാദേശ് നിരയില്‍ പൊരുതിനിന്നത്. നേരത്തെ ശിഖര്‍ ധവാന്റെയും (75) ക്യാപ്റ്റന്‍ ധോണിയുടെയും (69) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ നല്‍കിയത്. റെയ്‌നയും (38) അമ്പാട്ടി റായിഡുവും (44) മികച്ചു ബാറ്റ് ചെയ്തു.

Top