ഫിലിപ്പീന്‍സില്‍ മലേഷ്യന്‍ പതാക പതിച്ച വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ക്വാലലംപൂര്‍: ഫിലിപ്പീന്‍സിലെ ദ്വീപില്‍ മലേഷ്യന്‍ പതാക പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനാവശിഷ്ടങ്ങള്‍ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ അവശിഷ്ടങ്ങള്‍ ആകാം ഇതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മലേഷ്യന്‍ പതാകയുള്ള ഒരു വിമാനം ഫിലിപ്പീന്‍സിലെ താവി-താവി പ്രവശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ കാട്ടില്‍ തകര്‍ന്നു കിടക്കുന്നുവെന്ന് ഫിലിപ്പീന്‍സ് പൊലീസാണ് അറിയിച്ചത്.

ബന്ധുവിനോടൊപ്പം പക്ഷിനിരീക്ഷണത്തിന് പോയ പ്രദേശവാസിയാണു വിമാന അവശിഷ്ടങ്ങള്‍ കണ്ടുവെന്ന് പൊലീസില്‍ അറിയിച്ചതെന്ന് മലേഷ്യന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഖാലിദ് അബുബക്കര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ചിത്രങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തകര്‍ന്നു കിടന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടെ മനുഷ്യന്റെ അസ്ഥികൂടങ്ങളും എല്ലുകളും കണ്ടെന്ന് പൊലീസ് കമ്മീഷണറെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിന്റെ സീറ്റില്‍ ഉള്‍പ്പെട്ടെ നിരവധി അസ്ഥികൂടങ്ങളും എല്ലുകളും കണ്ടെന്നാണ് പ്രദേശവാസി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശവാസിയുടെ ബന്ധു തകര്‍ന്നു കിടന്ന വിമാനത്തിനുള്ളില്‍ പ്രവേശിച്ചുവെന്നും അതിനുള്ളില്‍ നിരവധി അസ്ഥികൂടങ്ങളും മലേഷ്യന്‍ പതാകയും കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അടുത്ത കാലത്തൊന്നും ഒരു വിമാനം ഈ മേഖലയില്‍ തകര്‍ന്നു വീണിട്ടില്ലെന്നാണ് ഫിലിപ്പീന്‍സിലെ ഈ രംഗത്തെ സര്‍ക്കാര്‍ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബീജിങ്ങിലേക്കു പോയ വിമാനം കാണാതായത്.

Top