തിരുവനന്തപുരം: പൊലീസിലെ അഴിമതി തടയാന്‍ ആഭ്യന്തര വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് വിജിലൻസ് സെൽ വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഡിജിപി ടി.പി. സെൻകുമാർ നിർദേശം നൽകിയിരിക്കുന്നത്.
പൊലീസിലെ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ആഭ്യന്തര വിജിലന്‍സ് സമിതി വീണ്ടും കാര്യക്ഷമമാക്കാന്‍ ഒരുങ്ങുന്നത്. എഡിജിപി എസ്. അനന്തകൃഷ്ണന്‍ ചീഫ് വിജിലന്‍സ് ഓഫീസറായ സമിതിയില്‍ ഐജി സുരേഷ് രാജ് പുരോഹിത് അടക്കം ആറ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.
അഴിമതി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ ഏത് ഉദ്യോഗസ്ഥനെതിരെയും നടപടി എടുക്കാന്‍ ഏഴംഗ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും ഏത് സമയത്തും പരിശോധന നടത്താന്‍ വിജിലന്‍സ് സമതിക്ക് കഴിയുമെന്ന് ഡിജിപി പറഞ്ഞു.