‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ ഡിഐജിക്ക് ഡോ.കെ കെ എന്‍ കുറുപ്പിന്റെ പിന്‍തുണ

കോഴിക്കോട്: ദേശീയ വാര്‍ത്താചാനലായ സിഎന്‍എന്‍- ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014-ന്റെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഇന്റലിജന്‍സ് ഡിഐജി പി. വിജയനെ പിന്‍തുണച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സസലറും പ്രമുഖ ചരിത്രകാരനുമായ കെ.കെ.എന്‍ കുറുപ്പ് രംഗത്ത്.

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ സ്റ്റുഡന്റ്‌സ് പൊലീസ് എന്ന ആശയം നടപ്പാക്കികൊണ്ടും അത് പ്രചാരത്തില്‍ വരുത്തിയും ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പി വിജയന് അവകാശപ്പെട്ടതാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡെന്ന് ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.

സാമൂഹിക വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരും വിജയന് വോട്ട് ചെയ്ത് ഈ ചരിത്ര ദൗത്യത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഡിഐജിക്ക് പിന്‍തുണ പ്രഖ്യാപിച്ച് പ്രമുഖ ചലചിത്ര താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നതിന് തൊട്ടുപിന്നലെയാണ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടറും കേരളീയന്‍ സ്മാരക സമിതി ചെയര്‍മാനുമായ ഡോ. കെ.കെ.എന്‍ കുറുപ്പും ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. പേഴ്‌സണ്‍ ഓഫ് ദ ഇയറിന്റെ  ഓണ്‍ലൈന്‍ വോട്ടിംഗ് അവസാനിക്കുന്നത് ഈ മാസം 30നാണ്. ഒരാഴ്ചയില്‍ വേട്ടു രേഖപ്പെടുത്തിയവര്‍ക്ക് വീണ്ടും അടുത്തയാഴ്ച വേട്ട് രേഖപ്പെടുത്തമെന്ന് ജൂറി കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയ നേതാക്കളെയും ബോളിവുഡ് താരങ്ങളെയും പിന്‍തള്ളി ഇപ്പോഴും വിജയന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം രാജ്യത്തിന് മാതൃകയാക്കി നടപ്പാക്കിയതാണ് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായ വിജയനെ പ്രധാനമായും അവാര്‍ഡിന് പരിഗണിക്കാന്‍ ജൂറി കമ്മറ്റിയെ പ്രേരിപ്പിച്ചത്.

പബ്ലിക് സര്‍വ്വീസ് വിഭാഗത്തില്‍ ഇന്ത്യന്‍ ഓഫ് ദ ഇയറിന്  തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്ന വിജയന്‍ അപ്രതീക്ഷിതമായാണ് പേഴ്‌സണ്‍ ഓഫ് ദ ഇയറിന്റെ വോട്ടിങ്ങില്‍ ഒന്നാമതെത്തിയത്. വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് പുറമേ ഏറ്റവും അധികം വേട്ട് ലഭിക്കുന്നവര്‍ക്ക് വേണ്ടിയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top