ഐ.എസ്.ഐ.എസ് ഭീകരരുടെ ക്രൂരത വെളിപ്പെടുത്തി രക്ഷപ്പെട്ട പെണ്‍കുട്ടി

ന്യൂഡല്‍ഹി: ‘അവര്‍ സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കൊണ്ടു പോയി നിര്‍ബന്ധിച്ച് മതംമാറ്റി. പെണ്‍കുട്ടികളെ മാംസക്കച്ചവടക്കാര്‍ക്ക് വിറ്റു. ചിലരെ നിര്‍ബന്ധിച്ച് തീവ്രവാദികളെ കൊണ്ട് വിവാഹം കഴിപ്പിച്ചു…’ഐ.എസ്.ഐ.എസ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട പതിനഞ്ച്കാരി തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചു.

ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടിക്ക് ആ ദിവസങ്ങള്‍ ഇപ്പോഴും പേടി സ്വപ്നമാണ്. ഭീകരരുടെ കൂടെ കഴിഞ്ഞ ഓരോ ദിനവും ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ജീവിതം നരക തുല്യമായിരുന്നുവെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

അതേസമയം, ഭീകരരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടി സന്തോഷിക്കുന്നില്ല. തന്റെ സുഹൃത്തുക്കള്‍ ഇപ്പോഴും ദുരിതം അനുഭവിക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷിക്കാനാകുന്നില്ല. തന്റെ കൂട്ടുകാരെ എങ്ങനെ രക്ഷപ്പെടുത്താനാകും എന്ന ചിന്തയിലാണ് ഞാന്‍. ചില മനുഷ്യാവകാശ സംഘടനകളുടെ അടുത്ത് സഹായം തേടിയിട്ടുണ്ട്. പെണ്‍കുട്ടി പറയുന്നു.

നേരത്തേ ഭീകരരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യാസിദി പെണ്‍കുട്ടികളും തങ്ങളുടെ ദുരിത കഥ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ കൂടെയുള്ളവരുടെ തല അറക്കുന്ന വീഡിയോ കാണിക്കുന്നതുള്‍പ്പെടെയുള്ള പീഡനങ്ങളായിരുന്നു ഇവര്‍ നേരിട്ടത്.

Top