പുല്‍കോര്‍ട്ട് ഉണരുന്നു; വിബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

ലണ്ടന്‍: വിബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാവിഭാഗത്തില്‍ യു.എസ്സിന്റെ സെറീന വില്യംസും കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങും. പുരുഷവിഭാഗത്തില്‍ ഏഴുതവണ വിംബിള്‍ഡനില്‍ മുത്തമിട്ട റോജര്‍ ഫെഡറര്‍, ആന്‍ഡി മറെ, റാഫേല്‍ നഡാല്‍ എന്നിവരാണ് ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

അട്ടിമറികളില്ലാതെ സീഡിങ് പ്രകാരം ജയിച്ച് മുന്നേറിയാല്‍ പ്രമുഖതാരങ്ങള്‍ തമ്മില്‍ സെമിക്കുമുന്‍പെ ഏറ്റുമുട്ടേണ്ടി വരും.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ തോല്‍വിക്കുശേഷം ടൂര്‍ണമെന്റുകളിലൊന്നിലും കളിക്കാതെയാണ് ദ്യോക്കോവിച്ച് വരുന്നത്. എന്നാല്‍, സീസണില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ സെര്‍ബ് താരത്തിന് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജര്‍മനിയുടെ ഫിലിപ്പ് കോഹ്ലല്‍ഷെറെയ്ബറാണ് ആദ്യറൗണ്ടില്‍ എതിരാളി. പ്രായം തളര്‍ത്താത്ത പോരാളി റോജര്‍ ഫെഡറര്‍ക്ക് ബോസ്‌നിയന്‍ താരം ദാമിര്‍ സുംഹറെയാണ് ആദ്യ റൗണ്ടില്‍ നേരിടാനുള്ളത്.

വിംബിള്‍ഡനില്‍ മികച്ചഫോം എക്കാലത്തും പുലര്‍ത്തുന്ന ഫെഡററെ എഴുതിത്തള്ളാനാകില്ല. സമീപകാലത്ത് മികച്ച ഫോമിലാണ് ആന്‍ഡി മറെ. രണ്ട് ക്ലേ കോര്‍ട്ട് വിജയങ്ങളോടെ മിന്നുന്നഫോമിലാണ് മറെ. അതേസമയം, സ്‌പെയിനിന്റെ റാഫേല്‍ നഡാലിന് പരിക്ക് പ്രശ്‌നമാകാനിടയുണ്ട്. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലാനിസ്ലാസ് വാവ്‌റിങ്ക, കാനഡ റോണിക്, ജപ്പാന്റെ കെയ് നിഷികോരി എന്നിവരും അട്ടിമറിക്ക് കരുത്തുള്ളവരാണ്.

വനിതകളില്‍ പെട്രാ ക്വിറ്റോവയാണ് നിലവിലെ ചാംപ്യനെങ്കിലും പുല്‍കോര്‍ട്ടില്‍ അഞ്ചു കിരീടം നേടിയ സെറീന വില്യംസിനാണ് ആരാധകരുടെ പിന്തുണ. മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ, കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്‌സ് അപ്പ് യുഗ്‌നി ബുച്ചാര്‍ഡ്, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് ലൂസി സഫറോവ, എന്നിവര്‍ സെറീനയ്ക്ക് വെല്ലുവിളിയായേക്കും.

Top